Tuesday, May 21, 2024
spot_img

ഹണിട്രാപ്പ്; കൊച്ചിയിലെ ഡോക്ടറിൽനിന്ന് തട്ടിയെടുത്തത് അഞ്ചരലക്ഷം രൂപ; ഓട്ടോഡ്രൈവർ മുഹമ്മദ് അമീനും വനിതാ സുഹൃത്ത് നസ്രിയയും പിടിയിൽ

കൊച്ചി: ഡോക്ടറെ ഹണിട്രാപ്പില്‍ കുടുക്കി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശിനി നസ്രിയ, ഇടുക്കി സ്വദേശി മുഹമ്മദ് അമീന്‍ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇക്കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.

കൊച്ചിയിലെ ഡോക്ടറുമായി മൊബൈല്‍ഫോണ്‍ വഴിയാണ് നസ്രിയ സുഹൃദ് ബന്ധം സ്ഥാപിക്കുന്നത്. സുഹൃദ് ബന്ധം മുതലാക്കി തന്റെ ചികിത്സയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് യുവതി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഈ സമയത്ത് രണ്ടാംപ്രതിയായ അമീനും ഇവിടെയെത്തി. ഇയാള്‍ ഇരുവരുടെയും സ്വകാര്യചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി. ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറില്‍നിന്ന് 45,000 രൂപ ഗൂഗിള്‍പേ വഴി കൈക്കലാക്കി. ഇത് കൂടാതെ ഡോക്ടര്‍ വന്ന കാറും പ്രതികള്‍ തട്ടിയെടുത്തു.

പിറ്റേദിവസം തട്ടിയെടുത്ത വാഹനം തിരികെ നല്‍കി അഞ്ചുലക്ഷം രൂപ ഡോക്ടറില്‍നിന്ന് കൈക്കലാക്കി. ഇതിന് ശേഷവും വീണ്ടും അഞ്ചുലക്ഷം കൂടി ആവശ്യപ്പെട്ടതോടെയാണ് ഏപ്രില്‍ 13- ന് ഡോക്ടര്‍ പോലീസിൽ പരാതി നൽകിയത്.

എന്നാല്‍ പ്രതികളുടെ മൊബൈല്‍ഫോണുകള്‍ സ്വിച്ച് ഓഫായിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായി. അപ്രതീക്ഷിതമായി രണ്ടാംപ്രതിയുടെ ഫോണ്‍ ഓണ്‍ ആയതാണ് നിര്‍ണായകമായത്.ഇതോടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങളനുസരിച്ച് ഇയാള്‍ ഇടുക്കിയിലാണെന്നും തൃപ്പുണിത്തുറ ഭാഗത്തേക്ക് സഞ്ചരിക്കുകയാണെന്നും പോലീസ് മനസിലാക്കി. തുടര്‍ന്ന് പ്രതികള്‍ തൃപ്പുണിത്തുറയില്‍ എത്തിച്ചേർന്നതോടെ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇടുക്കി സ്വദേശിയായ അമീന്‍ വൈറ്റിലയിൽ ഓട്ടോഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.മൂന്നുമാസം മുന്‍പാണ് യാത്രക്കാരിയായെത്തിയ നസ്രിയയും ഇയാളും പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ സൗഹൃദത്തിലാവുകയും ഹണിട്രാപ്പ് പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു. പ്രതികളുടെ കെണിയില്‍ കൂടുതൽ ആളുകൾ പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.

Related Articles

Latest Articles