രാജ്യത്തെ ദളിതര്‍ക്ക് സാമൂഹ്യനീതി ലഭ്യമായത് നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷമാണെന്നഭിപ്രായപ്പെട്ട് ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. രാജ്യത്തെ ദരിദ്രരില്‍ ദരിദ്രരായവരെ ഉയര്‍ത്തുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ അദ്ദേഹം എല്ലാ മേഖലകളിലും ദലിത് പ്രാതിനിധ്യം ഉറപ്പാക്കുന്ന നയപരിപാടികള്‍ വിജയകരമായി നടപ്പാക്കാന്‍ മോദിസര്‍ക്കാരിനായെന്നും ചൂണ്ടിക്കാട്ടി .
“എല്ലാവര്‍ക്കും എല്ലാം കൃത്യതയോടെ എത്തുമ്പോഴാണ് സാമൂഹ്യനീതി ഉറപ്പാകുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ തൊഴിലാളികള്‍ എന്നതില്‍ നിന്ന് തൊഴിലുടമകള്‍ എന്നതിലേക്ക് ദളിത് വിഭാഗങ്ങള്‍ ഉയര്‍ന്നു. ഭരണപങ്കാളിത്തം ഉണ്ടാകുമ്പോഴാണ് ഓരോ സമൂഹത്തിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നത്. നരേന്ദ്രമോദി സര്‍ക്കാരില്‍ 12 മന്ത്രിമാര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുണ്ട്. പ്രസംഗങ്ങളിലൂടെ വോട്ട് കിട്ടാന്‍ വേണ്ടി ദളിത് പ്രേമം പറയുന്ന ആളല്ല പ്രധാനമന്ത്രി നരേന്ദ്രമോദി.”- വി. മുരളീധരൻ പറഞ്ഞു. കിളിമാനൂര്‍ ശ്രീലക്ഷ്മി ആഡിറ്റോറിയത്തില്‍ നടന്ന കുടുംബ സംഗമത്തില്‍ 35 പട്ടികജാതി കുടുംബങ്ങള്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു.