ദേശീയപാത 85ന്റെ ഭാഗമായ മൂന്നാർ – ബോഡിമെട്ട് പാത കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇന്ന് വൈകുന്നേരം നാടിന് സമർപ്പിക്കും.400 കോടി ചിലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. 2018ലെ പ്രളയത്തിൽ നശിച്ചുപോയ ചെറുതോണി പാലത്തിനു പകരം പുതിയ പാലവും നിർമ്മിച്ചിട്ടുണ്ട്. അടിമാലി- കുമളി ദേശീയപാത (എന്‍എച്ച് 185) ഭാഗമാണ് 25 കോടി ചിലവിൽ പാലം നിർമ്മിച്ചത്. അരിക്കൊമ്പനെ പിടികൂടി ലോറിയില്‍ കൊണ്ടുപോയതിലൂടെ ബോഡിമെട്ട് റോഡ് വാര്‍ത്തകളിലിടം നേടിയിരുന്നു. പിന്നാലെ റോഡ് സംസ്ഥാനം നിര്‍മിച്ചതാണെന്ന വാദത്തോടെ കേന്ദ്ര പദ്ധതിയില്‍പ്പെടുത്തി നിര്‍മിച്ച റോഡ് സ്വന്തം പേരിലാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയും ഇതിൽ കടുത്ത പ്രതിഷേധവും ഉയര്‍ന്നിരുന്നു.
2017ല്‍ ആണ് ദേശീയ പാത അതോറിറ്റി മൂന്നാര്‍ ബോഡിമെട്ട് റോഡിന്റെ വീതികൂട്ടിയുള്ള നിര്‍മ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ശരാശരി 12 മീറ്റര്‍ വീതിയില്‍ 42.78 കി.മീ. റോഡാണ്. ബസ് സ്റ്റോപ്പ്, യാത്രക്കാര്‍ക്ക് വാഹനം നിര്‍ത്തി കാഴ്ച കാണാനുള്ള സൗകര്യം ഉള്‍പ്പെടെ എല്ലാം ഇവിടെയുണ്ട്.