ലക്‌നൗ: സമാജ് വാദ് പാർട്ടി അധ്യക്ഷൻ മുലായം സിംഗ് യാദവിന്റെ നിര്യാണത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. സോഷ്യലിസത്തിന്റെ നെടുംതൂണായിരുന്നു മുലായം സിംഗ്. പോരാട്ടത്തിന്റെ ഒരു യുഗമാണ് അവസാനിച്ചതെന്നും അദ്ദേഹം അനുശോചന സന്ദേശനത്തിൽ വ്യക്തമാക്കി.
‘മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ മരണം അങ്ങേയറ്റം ദുഃഖകരമാണ്. പരേതന്റെ ആത്മാവിന് ശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു’,യോഗി പറഞ്ഞു. മുലായം സിംഗിന്റെ മകന്‍ മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, സഹോദരന്‍ രാം ഗോപാല്‍ യാദവ് എന്നിവരുമായി യോഗി ആദിത്യനാഥ് ഫോണിൽ സംഭാഷണത്തിൽ ഏർപ്പെട്ടു.
ഹരിയാന ഗുരുഗ്രാമിലെ ആശുപത്രിയിലായിരുന്നു മുലായം സിംഗ് യാദവിന്റെ അന്ത്യം. കഴിഞ്ഞ ആഗസ്റ്റ് 22 മുതൽ ചികിത്സയിലായിരുന്നു. മകൻ അഖിലേഷ് യാദവാണ് മരണ വിവരം പുറത്തുവിട്ടത്. 82 വയസായിരുന്നു. വാർധക്യസഹജമായ പലവിധ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ നിർണ്ണായകമായ സ്ഥാനമുണ്ടായിരുന്നു മുലായം സിംഗ് യാദവിന്.10 പ്രാവശ്യം നിയമസഭയിലേക്കും 7 പ്രാവശ്യം ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൂന്നു തവണ ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായി. 1996 ൽ കേന്ദ്ര പ്രതിരോധമന്ത്രിയായി ചുമതലയേറ്റിരുന്നു.