തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ തടവുകാരന്‍ കോടതിയില്‍ കീഴടങ്ങി. തൂത്തുകുടി സ്വദേശി ജാഹിര്‍ ഹുസൈന്‍ ആയിരുന്നു ജയില്‍ ചാടിയത്. ഈ മാസം ഏഴിനായിരുന്നു ഇയാള്‍ ജയില്‍ ചാടിയത്. അലക്കുജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ജാഹിര്‍ ഹുസൈന്‍ രക്ഷപ്പെട്ടത്.
സംഭവത്തിൽ അസിസ്റ്റൻറ് പ്രിസണ്‍ ഓഫീസർ അമലിനെ സസ്പെൻറ് ചെയ്തിരുന്നു. 2005 ൽ മെയ്ദ്ദീനെന്ന വജ്രവ്യാപാരിയെ കൊലപ്പെടുത്തിയതിന് ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ജാഹിർ ഹുസ്സൈൻ. 2017ലാണ് ജാഹിറിനെ ജീവപര്യന്തം ശിക്ഷിച്ച് സെൻട്രൽ ജയിലെത്തിച്ചത്.
തൂത്തുകുടിയിലേക്കായിരുന്നു ഇയാള്‍ ആദ്യം പോയതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് പൊലീസും ജയില്‍വകുപ്പ് ഉദ്യോഗസ്ഥരും വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ചെന്നൈ കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നതിനിടെയാണ് ജാഹിര്‍ കോടതിയില്‍ ഹാജരായത്.