ഇസ്ലാമബാദ്: ദേശീയ അസംബ്ലിയും പ്രവിശ്യാ അസംബ്ലികളും പിരിച്ചുവിട്ട് തെരെഞ്ഞെടുപ്പ് നടത്താനുള്ള നീക്കങ്ങൾക്ക് സുപ്രീം കോടതി വിധിയോടെ തിരിച്ചടി നേരിട്ടതോടെ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾക്ക് ആഹ്വാനം ചെയ്ത് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിയാസി, പാകിസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ അമേരിക്കയാണെന്നും ഇറക്കുമതി സർക്കാരിനെ തടയണമെന്നും രാജ്യത്തോടായി ചെയ്ത അഭിസംബോധനയിൽ അദ്ദേഹം പറഞ്ഞു. ശനിയാഴ്ച അവിശ്വാസ പ്രമേയം നേരിടുന്നതിനു മുന്നോടിയായാണ് ഇമ്രാൻ രാജ്യത്തെ അഭിസംബോധന ചെയ്തത്. പാർലമെന്റ് പിരിച്ചുവിട്ട നടപടി ഭരണഘടനാവിരുദ്ധമാണെന്നു പാക്കിസ്ഥാൻ സുപ്രീം കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം വോട്ടിനിടാതെ തള്ളിയ ഡപ്യൂട്ടി സ്പീക്കറുടെ നടപടിയും ചീഫ് ജസ്റ്റിസ് ഉമർ ബന്ദ്യാൽ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് റദ്ദാക്കി. പാർലമെന്റ് പുനഃസ്ഥാപിച്ച കോടതി, ശനിയാഴ്ച രാവിലെ 9ന് സഭ വിളിച്ചുചേർക്കാനും അവിശ്വാസ പ്രമേയ നടപടികളുമായി മുന്നോട്ടുപോകാനും സ്പീക്കറോട് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ സ്വതന്ത്ര വിദേശനയം പാകിസ്ഥാൻ മാതൃകയാക്കണം. ആത്മാഭിമാനമുള്ള രാജ്യമായി അവർ വളർന്നുവരുന്നു. RSS ൻറെ പ്രത്യയശാസ്ത്രത്തോടും കശ്മീർ നയത്തോടുമാണ് നമുക്ക് എതിർപ്പുള്ളത്. ഇന്ത്യയിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിദേശരാജ്യങ്ങള്‍ ഇടപെടില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവേ ഇമ്രാൻ വ്യക്തമാക്കി. ഇമ്രാൻ ഖാൻ ദേശീയ അസംബ്ലിയിൽ ഇന്ന് അവിശ്വാസത്തെ നേരിടും. ഭൂരിപക്ഷം എം പി മാരും അവിശ്വാസത്തെ അനുകൂലിക്കാനാണ് സാധ്യത. അങ്ങിനെയെങ്കിൽ ഇമ്രാൻഖാന്റെ പതനവും പുതിയ പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണവും ഇന്നുണ്ടാകും.