വാഷിങ്ടൻ: അമേരിക്കൻ ചരിത്രത്തില്‍ പുതുചരിത്രം രചിച്ച് സുപ്രീം കോടതി ജഡ്ജിയായി ഇനി ഒരു കറുത്ത വർഗക്കാരി. ഫെഡറൽ അപ്പീൽ കോടതി ജഡ്ജി കെറ്റാൻജി ബ്രൗൺ ജാക്സനെയാണ് (51) ഈ സ്ഥാനത്തേക്ക് പ്രസിഡന്റ് ജോ ബൈഡൻ നാമനിർദേശം ചെയ്തത്. പിന്നീട് യുഎസ് സെനറ്റും ഈ നിർദ്ദേശം അംഗീകരിച്ചു. റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ എതിര്‍പ്പിനെ 53-47 എന്ന വോട്ടിങ്ങിലൂടെ കെറ്റാൻജി മറികടന്നു. മൂന്ന് റിപ്പബ്ലിക്കന്‍ അംഗങ്ങളും ചരിത്രം തിരുത്തിയ ഈ തീരുമാനത്തിന് അനുകൂലമായി വോട്ടു ചെയ്തു. സ്റ്റീഫന്‍ ബ്രെയര്‍ (83) വിരമിക്കുകയാണെന്ന് അറിയിച്ച ഒഴിവിലാണ് കെറ്റാൻജി നിയമിതയാകുന്നത്. ബ്രെയറുടെ കീഴില്‍ ക്ലാര്‍ക്കായി സുപ്രീം കോടതിയില്‍ കെറ്റാൻജി മുൻപ് സേവനമനുഷ്ഠിച്ചിട്ടുമുണ്ട്.
യുഎസ് സുപ്രീം കോടതിയുടെ വൈവിധ്യം കൂടുതല്‍ വിപുലമാക്കുമെന്ന് തിരഞ്ഞടുപ്പ് പ്രചാരണ സമയത്ത് പ്രസിഡന്റ് ജോ ബൈഡന്‍ വാഗ്ദാനം ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ കെറ്റാൻജിയെ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്താനുള്ള തീരുമാനം അദ്ദേഹം അറിയിക്കുകയും ചെയ്തു. ‘‘നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ചരിത്ര പ്രാധാന്യമുള്ള നിമിഷമാണിത്. അമേരിക്കയുടെ വൈവിധ്യം നമ്മുടെ പരമോന്നത കോടതിയില്‍ പ്രതിഫലിക്കുന്ന ഒരു നടപടിയാണിത്. കെറ്റാൻജി ഒരു മികച്ച ജഡ്ജിയായിരിക്കും.’’ – കെറ്റാൻജിയുടെ നിയമനം സെനറ്റ് അംഗീകരിക്കുന്നത് അവരോടൊപ്പം വൈറ്റ് ഹൗസിലിരുന്ന് വീക്ഷിച്ച ശേഷം ബൈഡന്‍ പറഞ്ഞു.അതേസമയം ഇന്ത്യൻ വംശജയായ ആദ്യ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസാണ് ഈ ചരിത്ര നിമിഷത്തിന് സെനറ്റില്‍ നേതൃത്വം നല്‍കിയത്.