ലൂവിസ്റ്റൺ: അമേരിക്കയിലെ ലൂവിസ്റ്റണിൽ 22 പേരെ വെടിവച്ചുകൊന്ന അക്രമിയെ തിരിച്ചറിഞ്ഞു. 40കാരനായ റോബര്‍ട്ട് കാര്‍ഡ് എന്ന മുന്‍ സൈനികനാണ് കൊലയാളി. ഇയാള്‍ മുൻപ് ഗാര്‍ഹിക പീഡന കേസില്‍ അറസ്റ്റിലായിരുന്നു. മനോരോഗ കേന്ദ്രത്തില്‍ അടുത്ത കാലത്ത് ചികിത്സ തേടിയിട്ടുണ്ടെന്ന് അമേരിക്കയിലെ പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റോബര്‍ട്ട് കാർഡ് വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ്. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അടുത്ത കാലത്ത് ഇയാളെ രണ്ടാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൂന്നിടങ്ങളിലായാണ് റോബര്‍ട്ട് കാര്‍ഡ് വെടിവയ്പ്പ് നടത്തിയത്. സ്പെയർടൈം റിക്രിയേഷൻ, സ്കീംഗീസ് ബാർ & ഗ്രിൽ റെസ്റ്റോറന്റ്, വാൾമാർട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് അക്രമി വെടിവയ്പ്പ് നടന്നത്.
കൂട്ട വെടിവയ്പ്പിന് ശേഷം റോബര്‍ട്ട് കാര്‍ഡ് വെള്ള നിറമുള്ള കാറിലാണ് രക്ഷപ്പെട്ടത്. തോക്കുചൂണ്ടി നല്‍ക്കുന്ന നീളന്‍ കയ്യുള്ള ഷര്‍ട്ടും ജീന്‍സും ധരിച്ച അക്രമിയുടെ ചിത്രം ആൻഡ്രോസ്‌കോഗിൻ കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ലൂവിസ്റ്റണിൽ അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി. അക്രമി ആയുധവുമായി പുറത്ത് കറങ്ങി നടക്കുന്നതിനാല്‍ പുറത്തിറങ്ങാതെ വീടിനുള്ളിൽ വാതിലുകൾ പൂട്ടിയിരിക്കാനാണ് നിർദ്ദേശം. അക്രമിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.