ലക്നൗ: ഭാരതത്തിന്റെ ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഉത്തർപ്രദേശ് ബിജെപി. ഇന്ന് യുപി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്നത് മാറ്റിവെച്ചു.
തെരഞ്ഞെടുപ്പ് ഫെബ്രുവരി പത്തിന് ആരംഭിക്കാനിരിക്കെ, ഇന്ന് പ്രകടന പത്രിക പുറത്തിറക്കാനായിരുന്നു ബിജെപി തീരുമാനിച്ചിരുന്നത്.
എന്നാൽ ഇന്ന് രാവിലെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ലത മങ്കേഷ്കറുടെ വിയോഗം. ഒരുമാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില ഗുരുതരമായതോടെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചിരുന്നു. ജനുവരി എട്ടിനാണ് ലത മങ്കേഷ്‌കറെ കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
പത്രിക പുറത്തിറക്കാനായി ഉത്തർപ്രദേശിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കെപി മൗര്യ, യുപി ബിജെപി അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ് എന്നിവരും മറ്റ് പ്രവർത്തകരും രണ്ട് മിനിറ്റ് മൗനം ആചരിച്ചു. ശേഷം പ്രകടന പത്രിക പുറത്തിറക്കുന്നത് മറ്റൊരു ദിവസത്തേയ്‌ക്ക് മാറ്റിവെച്ചതായി അറിയിക്കുകയായിരുന്നു.
അതേസമയം ലത മങ്കേഷ്‌കറിന് അന്ത്യാഞ്ജലി അർപ്പിച്ച് രാഷ്‌ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗത്തെ നിരവധി പേരാണ് എത്തിയത്. തന്റെ 13-ാം വയസ്സിലാണ് ലത മങ്കേഷ്‌കർ സംഗീതലോകത്തേയ്‌ക്ക് ചുവടുവെയ്‌ക്കുന്നത്.