ചമോലി: ഉത്തരാഖണ്ഡില്‍ അപ്രതീക്ഷിതമായി ഉണ്ടായ മിന്നല്‍ പ്രളയത്തിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്ന സംശയത്തില്‍ പ്രതിരോധ വിഭാഗം. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സാഹചര്യവും ഇന്ത്യ പരിശോധിക്കുന്നത്. കടുത്ത ശൈത്യകാലത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത ദുരന്തമാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇതില്‍ ദുരൂഹത ഉയരാന്‍ കാരണവും. ഹിമാലയത്തില്‍ അടുത്തകാലത്ത് ഇന്ത്യ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ചൈന അതീവ അസ്വസ്ഥരാണ്. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് വെറും ഹിമാനിയാണ് എന്ന വിലയിരുത്തലിന് അപ്പുറത്തേക്ക് അന്വേഷണം നടത്താന്‍ പ്രതിരോധ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ പഠിക്കുന്നതിനായി ഡിആര്‍ഡിഒയുടെ ഡിഫന്‍സ് ജിയോഇന്‍ഫര്‍മാറ്റിക് റിസര്‍ച് എസ്റ്റാബ്ലിഷ്‌മെന്റിലെ പ്രത്യേക സംഘം ജോഷിമഠിലേക്കു തിരിച്ചു.
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തപോവന മേഖലയില്‍ സംഭവിച്ചത് മഞ്ഞുമലകള്‍ക്കിടയില്‍ രൂപംകൊണ്ട തടാകം പൊട്ടിയുണ്ടായ ദുരന്തമാണെന്ന വിലയിരുത്തലാണ് വിദഗ്ദ്ധര്‍ നല്‍കുന്നത്. മൈനസ് 20 ഡിഗ്രിയില്‍ പ്രദേശമാകെ മഞ്ഞുമൂടി കിടക്കുകയാണ്.അപ്രതീക്ഷിത പ്രളയത്തില്‍ റേനി ഗ്രാമത്തിലെ ഋഷിഗംഗ ജലവൈദ്യുത പദ്ധതിക്കു കാര്യമായ കേടുപാടു സംഭവിച്ചിട്ടുണ്ട്. സുപ്രധാനമായ ഒരു പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിശ്ചിത അകലത്തില്‍ നിന്ന് മഞ്ഞുതടാകം പൊട്ടിച്ചുവിടാനുള്ള സ്‌ഫോടനം നടത്തിയതാണോ എന്നും പരിശോധിക്കുന്നുണ്ട്.അതേസമയം ഉത്തരാഖണ്ഡിലെ പ്രളയത്തിനു മഴയുമായി ബന്ധമില്ലെന്ന് ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി ഡോ. എം.രാജീവന്‍ വ്യക്തമാക്കുന്നത്. അതേസമയം ചമോലിയില്‍ ഇന്നലെ വരണ്ട കാലാവസ്ഥയായിരുന്നു. ഇന്നും അങ്ങനെ തന്നെയെന്നാണു വിലയിരുത്തല്‍. എന്നാല്‍ കാലാവസ്ഥാ മുന്നറിയിപ്പു നല്‍കാന്‍തക്ക സാഹചര്യം ഇല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ മഞ്ഞുമല ഉരുകിയുണ്ടായ തടാകം പൊട്ടിയതാവാം ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തിനു വഴിതെളിച്ചതെന്നാണ് ഇതേക്കുറിച്ചുള്ള ഒരു വിലയിരുത്തല്‍. ഹിമാചല്‍പ്രദേശിലെ മണാലിയിലെ സ്‌നോ ആന്‍ഡ് അവലാഞ്ച് സ്റ്റഡി എസ്റ്റാബ്ലിഷ്‌മെന്റ് മുന്‍ ഡയറക്ടര്‍ ഡോ. നരേഷ് കുമാര്‍ ഉള്‍പ്പടെ ഉള്ളവരാണ് ഈ നിരീക്ഷണം പങ്കുവച്ചത്. ഹിമപാതം മൂലമോ മറ്റു കാരണങ്ങളാലോ തടാകം തകര്‍ന്ന് ജലം നദിയിലേക്കു കുത്തിയൊഴുകിയതാകാം പ്രളയത്തിനു വഴിതെളിച്ചതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.