ഡെറാഡൂണ്‍: ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സർക്കാർ. സംസ്ഥാനത്തെ ഗാര്‍ഹിക ഉപഭോഗത്തിനായി 100 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നും അതിനുശേഷം 101 യൂണിറ്റ് മുതല്‍ 200 യൂണിറ്റ് വരെ 50 ശതമാനം ഇളവോടെ വൈദ്യുതി ലഭ്യമാകുമെന്നും ഉത്തരാഖണ്ഡ് ഊര്‍ജ്ജ മന്ത്രി ഹരക് സിംഗ് റാവത്ത് വ്യക്തമാക്കി.
സൗജന്യ വൈദ്യുതി സംബന്ധിച്ച ചട്ടങ്ങളില്‍ നിന്ന് സംസ്ഥാനത്തെ 13 ലക്ഷം വൈദ്യുതി ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് ഊര്‍ജ്ജ മന്ത്രി പറഞ്ഞു.
അതേസമയം ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ 300 യൂണിറ്റ് വരെ എല്ലാ വീടുകളിലും സൗജന്യ വൈദ്യുതി നല്‍കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം പഞ്ചാബില്‍ നടക്കുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം.
ദില്ലിയില്‍ ആം ആദ്മി സര്‍ക്കാര്‍ പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുന്നു. ഇതിനുപുറമെ, പഞ്ചാബില്‍ അധികാരത്തില്‍ വന്നാല്‍ ദില്ലിയുടെ മാതൃകയില്‍ പഞ്ചാബില്‍ റണ്ട്-ദി ക്ലോക്ക് വൈദ്യുതി നല്‍കാമെന്നും കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനമായിരുന്നിട്ടും രാജ്യത്തെ ഏറ്റവും ചെലവേറിയത് പഞ്ചാബിലെ വൈദ്യുതിയാണെന്ന് കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടിരുന്നു.