ദില്ലി: മോദിയുടെ ഭരണത്തിൽ ഇന്ത്യ ഓരോ ദിവസവും വികസന കുതിപ്പിലേക്ക് ഉയരുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ജലൗൺ ജില്ലയിലെ കൈതേരി ഗ്രാമത്തിൽ 14,850 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ എക്‌സ്പ്രസ് വേയാണിത്.
നിലവിൽ 296 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി എക്‌സ്പ്രസ് വേ ഭാവിയിൽ ആറുവരി പാതയായി വികസിപ്പിക്കാൻ സാധിക്കും. ഉത്തർപ്രദേശ് എക്‌സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റിയുടെ പിന്തുണയോടെ 28 മാസത്തിനുള്ളിലാണ് എക്‌സ്പ്രസ് വേ പ്രവർത്തന സജ്ജമാക്കിയത്.
2020 ഫെബ്രുവരി 29ന് തറക്കല്ലിട്ട എക്‌സ്പ്രസ് വേയുടെ നിർമാണം അതിവേഗത്തിൽ പൂർത്തീകരിക്കുകയായിരുന്നു. തീരുമാനിച്ചിരുന്ന തീയതിക്ക് എട്ട് മാസം മുമ്പേ യോഗി സർക്കാർ എക്‌സ്പ്രസ് വേ പൂർത്തീകരിച്ചിരിക്കുകയാണ്. യുപിയുടെ നാലാമത്തെ എക്‌സ്പ്രസ് വേയാണിത്.
ചിത്രകൂട് ജില്ലയിലെ ഭരത്കൂപ്പിനടുത്തുള്ള ഗോണ്ട ഗ്രാമത്തിലെ എൻഎച്ച്-35 പാത മുതലാണ് ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ ആരംഭിക്കുന്നത്. യുപിയിലെ ഏഴ് ജില്ലകളിലൂടെയാണ് എക്‌സ്പ്രസ് വേ കടന്നുപോകുന്നത്. ചിത്രകൂട്, ബന്ദ, മഹോബ, ഹമീർപൂർ, ജലൗൺ, ഔറയ്യ, ഇറ്റാവ എന്നിവയാണ് ഏഴ് ജില്ലകൾ.