കൊച്ചി: സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിനെതിരെ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോഗ്യ വകുപ്പ് നിശ്ചലമാണെന്നും രണ്ട് മാസം മുൻപ് കിട്ടിയ മുന്നറിയിപ്പ് പോലും സംസ്ഥാന സർക്കാർ കണക്കിലെടുത്തില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
അതേസമയം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് എപ്പോഴും ജാഗ്രതയെന്ന് മാത്രം ആവർത്തിച്ച് പറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന് ഒരു റോളുമില്ലാത്ത സ്ഥിതിയാണ്. മൂന്നാം തരംഗത്തിൽ സ്വകാര്യ ആശുപത്രികളാണ് ജനത്തിന് ആശ്രയമാകുന്നത്. പാവപ്പെട്ടവർക്ക് ഒരു സൗകര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ പക്കൽ ഒരു വിവരവുമില്ല. വകുപ്പ് നിശ്ചലമാണെന്നും കോവിഡ് അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ എന്ത് സൗകര്യമാണ് ഏർപ്പെടുത്തിയതെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ നിഷ്ക്രിയമായി നോക്കിനിൽക്കുകയാണ്. സർക്കാരിന്റെ പക്കൽ ആക്ഷൻ പ്ലാനൊന്നുമില്ല. ആശുപത്രികളിൽ പോലും അടിസ്ഥാന സൗകര്യങ്ങളില്ലെന്നും വി ഡി സതീശൻ പറഞ്ഞു.