തിരുവനന്തപുരം: ഇന്നലെ എ കെ ജി സെന്ററിൽ നടന്ന സംഭവത്തിൽ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ആക്രമണം നടന്നത് ഭരണസിരാകേന്ദ്രത്തിന് മൂക്കിന് താഴെയാണ്. മുഖ്യമന്ത്രി പൊലീസുകാരുടെ മനോവീര്യം തകർക്കുന്നു. താൻ കേരളം ഭരിച്ചിരുന്നെങ്കിൽ ഇത്തരം സംഭവം ഉണ്ടാകില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
വി മുരളീധരൻ പറഞ്ഞതിങ്ങനെ,
‘പൊലീസ് സംവിധാനത്തിന്റെ സമ്പൂർണ പരാജയമാണ് കാണിക്കുന്നത്. ഒരാൾ വരുന്നു ബോംബ് എറിയുന്നു,തിരിച്ച് പോകുന്നു. ഒരു വിവരവും പൊലീസ് സംവിധാന് ലഭിക്കുന്നില്ല. അക്രമിയെ പിടികൂടാൻ സാധിക്കുന്നില്ല. സെക്രട്ടേറിയറ്റിന്റെ മീറ്ററുകൾക്ക് അപ്പുറത്ത് ഇത്തരത്തിലൊരു സംഭവം നടക്കുമ്പോൾ കേരളത്തിന്റെ പൊലീസ് സംവിധാനം സമ്പൂർണ പരാജയമാണ് വ്യക്തമാകുന്നത്. ഭരണകക്ഷിക്ക് അവരുടെ പാർട്ടി ഓഫീസുപോലും സംരക്ഷിക്കാൻ കഴിയാത്ത ഒരു ഭരണ സംവിധാനം, ആ ഭരണ സംവിധാനം എങ്ങനെ ജനങ്ങൾക്ക് സംരക്ഷണം നൽകും.
എന്നിട്ട് ഇവരാണ് നരേന്ദ്രമോദിക്ക് ഗുജാത്ത് കലാപം തടയാൻ സാധിച്ചില്ല, യോഗി ആദിത്യനാഥ് രാജ്യത്തെ ക്രമസമാധാന നില സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു എന്നൊക്കെ പറഞ്ഞ് ജനങ്ങൾക്ക് ക്ലാസ്സെടുക്കുന്ന ആളുകൾ. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. വകുപ്പ് മറ്റാരെയെങ്കിലും ഏൽപ്പിക്കണം. കേരളത്തിലെ ജനങ്ങൾക്ക് വഴിനടക്കാൻ കഴിയാത്ത സ്ഥിതി. ജനങ്ങൾക്ക് സമാധാനം ആണ് ആവശ്യം. പൊലീസ് കേസ് അന്വേഷിച്ച് നടപടിയെടുക്കണം. ഞാനാണ് കേരളം ഭരിച്ചിരുന്നെങ്കിൽ ഇത്തരം സംഭവം ഉണ്ടാകില്ല’