തിരുവനന്തപുരം: ജനങ്ങൾക്കെതിരായ ഒരു പദ്ധതിയും നടപ്പിലാക്കാൻ കേന്ദ്രം അനുവദിക്കില്ലെന്ന് കേന്ദ്ര മന്ത്രി (V. Muraleedharan) വി മുരളീധരന്‍. സിൽവർലൈൻ കല്ല് സ്ഥാപിക്കുന്നതിനിടെ സംഘർഷമുണ്ടായ മാടപ്പള്ളിയിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. കോടതി അനുമതി നല്‍കിയ സാമൂഹികാഘാത പഠനം നടത്താന്‍ കല്ലിടേണ്ട ആവശ്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ജനങ്ങൾക്ക് നിയമ പോരാട്ടം നടത്താൻ ബിജെപി പിന്തുണ നൽകുമെന്നും മുരളീധരൻ പറഞ്ഞു. മാടപ്പള്ളിയിലെ പൊലീസ് നടപടി ആസൂത്രിതമായിരുന്നെന്നും അവിടെയെത്തിയ പൊലീസുകാർക്ക് നെയിം ബാഡ്ജ് ഇല്ലായിരുന്നെന്നും മന്ത്രി പറഞ്ഞു. സ്ത്രീസമത്വത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണെന്നാണ് ഭരിക്കുന്നവർ അവകാശപ്പെടുന്നത്. സ്ത്രീശാക്തീകരണത്തിനും വനിതാമതിൽ പണിയാൻ വേണ്ടി ഇറങ്ങുകയുമൊക്കെ ചെയ്ത ആളുകൾ എന്തുകൊണ്ടാണ് ശബ്ദമുയർത്താത്തതെന്നും അദ്ദേഹം ചോദിച്ചു.