തിരുവനന്തപുരം: കേരളത്തിൽ പലരും രാജ്യ വിരുദ്ധ പ്രസ്താവനകൾ നടത്തിയപ്പോൾ അതൊക്കെ അഭിപ്രായ സ്വാതന്ത്ര്യം എന്നുപറഞ്ഞ സർക്കാർ എന്തേ പി സി ജോർജ്ജ് ഒരഭിപ്രായം പറഞ്ഞതിന്റെ പേരിൽ അറസ്റ്റിനു മുതിർന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ സമാപന സഭയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിസി ജോർജ്ജിനെ അറസ്റ്റ് ചെയ്യാൻ മടി കാണിക്കാത്ത സർക്കാർ എന്തുകൊണ്ട് അറസ്റ്റ് വാറണ്ടുള്ള രാജ്യസഭാംഗം എ എ റഹീമിനെ അറസ്റ്റ് ചെയ്യുന്നില്ല എന്നദ്ദേഹം ചോദിച്ചു. ലവ് ജിഹാദ് എന്ന വാക്ക് സിപിഎം ഉപയോഗിച്ചിട്ടില്ല എന്നതൊഴിച്ചാൽ അത്തരം പ്രവർത്തികൾ കേരളത്തിൽ നടക്കുന്നുണ്ട് എന്ന് സിപിഎം തന്നെ ചർച്ച ചെയ്തിട്ടുണ്ടല്ലോ എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ഇസ്ലാമിക തീവ്രവാദത്തെ വെള്ളപൂശാൻ ശ്രീനാരായണ ഗുരുവിനെ കവചമാക്കാൻ സിപിഎം ശ്രമിച്ചു. മാധ്യമ പ്രവർത്തകർ എസ് ഡി പി ഐ യുടെ വേഷമണിയരുത്. പലരും ചെയ്യുന്നത് മാധ്യമ പ്രവർത്തനമല്ല. സമുദായ സംഘടനകൾ സമ്മേളനം നടത്തുമ്പോൾ എതിർപ്പ് തോന്നാത്തവർ ഹിന്ദു എന്ന കുടക്കീഴിൽ എല്ലാവരും ഒന്നിക്കുമ്പോൾ മാത്രം ഇത്ര വേവലാതിപ്പെടുന്നതെന്തിനെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലായിരുന്നു മുരളീധരന്റെ പ്രസംഗം. സമാപന സമ്മേളനം ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി വി മുരളീധരനും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തിലങ്കരി എന്നിവർ മുഖ്യപ്രഭാഷണം നടത്തി.