ദില്ലി: പ്രളയ ദുരിതാശ്വാസമായി കേരളത്തിന് 52 കോടി രൂപയുടെ അടിയന്തര ധനസഹായവും നാലരക്കോടി രൂപയുടെ മരുന്നുകളും അനുവദിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പ്രളയ സഹായത്തിൽ കേരളം കേന്ദ്രത്തെ തൃപ്തി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രളയ സാഹചര്യത്തെ രാഷ്ട്രീയ വൽക്കരിക്കരുതെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം ചെയ്യരുതെന്ന് ബി ജെ പി നേതാക്കൾ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് അടിയന്തര സഹായം മാത്രമാണെന്നും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഇനിയും പ്രഖ്യാപനങ്ങളുണ്ടാകുമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
വെള്ളിയാഴിച്ച വയനാട്ടിലും മലപ്പുറത്തും സന്ദർശനം നടത്തുമെന്നും ദുരന്ത നിവാരണ അവലോകന യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അറിയിച്ചു.