ഒരു സിനിമാപ്പാട്ട് ഒരു ക്ഷേത്രത്തിൽ ആരാധനയുടെ ഭാഗമാവുക. അതു കല്ലിൽ കൊത്തിവച്ചു പൂജിക്കുക… ഇതു മലയാളികൾക്കു കേട്ടുകേൾവിപോലുമില്ലാത്ത കാര്യങ്ങൾ. പക്ഷേ, തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി വരെ പോയാൽ ഈ യാഥാർഥ്യം കാണാനാവും. പൂജിക്കപ്പെടുന്ന ആ ഗാനം ഏതെന്നോ? പി. വാസുവിന്റെ സംവിധാനത്തിൽ രജനീകാന്ത് നായകനായ മന്നൻ എന്ന ചിത്രത്തിലെ
‘അമ്മാ എൻറഴയ്ക്കാതെ ഉയിരില്ലയേ…അമ്മാവേ വണങ്കാതെ ഉയർവില്ലയേ…നേരിൽനിൻറ് പേശും ദൈവം..പെറ്റ തായൻറി വേറൊൻറ് യേത്..’
(അമ്മേ എന്നു വിളിച്ചു കരയാത്ത ജീവനില്ല. അമ്മയെ വണങ്ങാതെ ഉയർച്ചയുമില്ല. നേരിട്ടു സംസാരിക്കുന്ന ഏകദൈവം മാതാവല്ലാതെ മറ്റാര്) ദക്ഷിണേന്ത്യയിലെ ഏറ്റവും ഹിറ്റായ മാതൃസ്തുതിഗാനം. തമിഴ് ജനതയെ അത്ര ആഴത്തിൽ സ്പർശിച്ചതുകൊണ്ടാണ് ഇതു ക്ഷേത്രാരാധനയുടെ പോലും ഭാഗമായത്. കല്ലുകൊണ്ടു ഹൃദയമുള്ളവർപോലും ഒരുവേള കണ്ണീരണിഞ്ഞുപോകുന്ന ഗാനവും ഗാനരംഗവും. ഈ തമിഴ്ഗാനം പാടി ഉജ്വലമാക്കിയത് സാക്ഷാൽ യേശുദാസ്! ഒരുപക്ഷേ, യേശുദാസിന്റെ ഏറ്റവും വലിയ തമിഴ് ഹിറ്റ്.