തിരുവനന്തപുരം: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസ്സിലിടിച്ച് 9 പേർ മരിച്ച പശ്ചാത്തലത്തിൽ വാഹനങ്ങളുടെ ചട്ട ലംഘനം കണ്ടെത്താൻ സംസ്ഥാന വ്യാപകമായി ഇന്നും പരിശോധന തുടരും. പരിശോധനയിൽ ഇന്നലെ മാത്രം 5000-ലേറെ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരമാണ് വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താൻ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന പരിശോധന. ഈ മാസം പതിനാറുവരെയാണ് ഫോക്കസ് 3 സ്പെഷ്യൽ ഡ്രൈവ് എന്ന പേരിൽ പരിശോധന നടത്തുക.
അതേസമയം വടക്കഞ്ചേരി അപകടത്തിൽപ്പെട്ട കെഎസ്ആടിസി ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. അപകടസ്ഥലത്ത് നിന്നും ഡ്രൈവറെ രക്ഷപ്പെടാൻ സഹായിച്ചവരേയും ചോദ്യം ചെയ്യും.
കെഎസ്ആർടിസി ബസ് പെട്ടന്ന് നിർത്തിയത് കൊണ്ടാണ് അപകടം ഉണ്ടായത് എന്നായിരുന്നു ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പറഞ്ഞിരുന്നത്. ഇതിൽ വ്യക്തത വരുത്താൻ ആണ് പോലീസ് നടപടി. മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.