ചണ്ഡീഗഡ് : ഇന്ത്യന്‍ വ്യോമസേനയുടെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച്, ഐഎഎഫ് ഓഫീസര്‍മാര്‍ക്കായി പുതിയ ഗ്രീൻ ലൈറ്റ് വെപ്പൺ സിസ്റ്റം ബ്രാഞ്ച്സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇതാദ്യമായാണ് ഒരു പുതിയ ശാഖ രൂപീകരിക്കുന്നത്.
ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്കുളള മിസൈലുകള്‍, ഉപരിതലത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്കുള്ള മിസൈലുകള്‍, റിമോട്ട് പൈലറ്റഡ് എയര്‍ക്രാഫ്റ്റ്, വെപ്പണ്‍ സിസ്റ്റം ഓപ്പറേറ്റര്‍മാര്‍ എന്നിങ്ങനെ നാല് പ്രത്യേക സ്ട്രീമുകളായാണ് ഇത് പ്രധാനമായും കൈകാര്യം ചെയ്യുന്നതെന്ന് ചണ്ഡീഗഡില്‍ നടന്ന ചടങ്ങില്‍ എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി പറഞ്ഞു.
ഈ ബ്രാഞ്ച് രൂപീകരിക്കുന്നതിലൂടെ ഫ്ളയിംഗ് പരിശീലനത്തിനുള്ള ചെലവ് കുറയുന്നതിനാല്‍ 3,400 കോടി രൂപ ലാഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഐഎഎഫ്: ട്രാന്‍സ്ഫോര്‍മിംഗ് ഫോര്‍ ദ ഫ്യൂച്ചര്‍’ എന്നതാണ് ഈ വര്‍ഷത്തെ വാര്‍ഷിക ആഘോഷങ്ങളുടെ തീം. പുതിയ കാലത്തെ യുദ്ധത്തിന്റെ വെല്ലുവിളികള്‍ മനസ്സില്‍ വെച്ചു കൊണ്ട് രൂപാന്തരപ്പെടേണ്ടതിന്റെ ആവശ്യകതയുമായി ബന്ധപ്പെടുത്തിയതാണ് ഈ തീം.
സായുധ സേനയ്ക്ക് കീഴിലുള്ള പുതിയ അഗ്‌നിപഥ് സ്‌കീമിന് കീഴിലുള്ള റിക്രൂട്ട്മെന്റിനെ കുറിച്ചും ഇന്ത്യന്‍ എയര്‍ഫോഴ്സ് മേധാവി സംസാരിച്ചു ‘എയര്‍ഫോഴ്സില്‍ കരിയര്‍ ആരംഭിക്കുന്നതിനുള്ള ശരിയായ കഴിവുകളും അറിവും ഓരോ അഗ്‌നിവീറിനും ഉണ്ടെന്ന് ഉറപ്പാക്കാനാണ് ഞങ്ങള്‍ പ്രവര്‍ത്തന പരിശീലന രീതി മാറ്റിയത്.ഡിസംബറോടെ 3,000 അഗ്‌നിവീര്‍ സൈനികര്‍ക്ക് പ്രാഥമിക പരിശീലനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.