പാലക്കാട്: വടക്കഞ്ചേരി അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. അപകടത്തിന് ശേഷം പാലക്കാട് നിന്ന് ഇയാൾ കടന്നുകളഞ്ഞത് സ്വിഫ്റ്റ് കാറിലാണെന്നും ജോമോൻ പിടിയിലാകുമ്പോൾ പരിക്കുകൾ ഉണ്ടായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. കൊല്ലം ചവറയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ജോമോനോടൊപ്പമുണ്ടായിരുന്ന 2 പേരും പിടിയിലായി. ഫോൺ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജോമോൻ കുടുങ്ങിയത്.
അപകടസമയം താൻ ഉറങ്ങിയിരുന്നില്ലെന്നും കെഎസ്ആര്‍ടിസി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലാണ് ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടമായതെന്നുമാണ് ജോമോന്റെ വിശദീകരണം. ആലത്തൂര്‍ ഡിവൈഎസ്പി ആര്‍. അശോകന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ജോമോനെ ചോദ്യം ചെയ്യുകയാണ്.
വടക്കഞ്ചേരി വാഹനാപകടത്തിൽ ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകട കാരണമെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി വ്യക്തമാക്കി. വാഹനങ്ങൾക്കു വേഗപ്പൂട്ടു കർശനമാക്കണമെന്നും കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടമായ സാഹചര്യം അതീവ ഗുരുതരമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.