കൊച്ചി: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയിൽ ഇടിച്ചുണ്ടായ അപകടത്തില്‍ ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഹൈക്കോടതിയിൽ ഹാജരായി. അപകടം ഹൃദയഭേദകമാണെന്ന് ഹൈക്കോടതി പറഞ്ഞു. റോഡിലെ അശ്രദ്ധയെക്കുറിച്ച് ആശങ്കയുണ്ട്. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും കോടതി പറഞ്ഞു. കൂടാതെ ഇനി ഇത്തരം അപകടങ്ങൾ ആവർത്തിക്കരുതെന്നും നിർദേശം നൽകി.
റോഡ് സുരക്ഷാ കമ്മീഷണറുടെ ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണെന്ന് കോടതി എസ് ശ്രീജിത്തിനോട് ചോദിച്ചു. റോഡ് സേഫ്റ്റി കമ്മീഷണറുടെ ഉത്തരവാദിത്തങ്ങളും പ്രവർത്തന രീതിയും എസ് ശ്രീജിത്ത് വിശദീകരിച്ചു. അശ്രദ്ധ മൂലമുള്ള അപകടം തടയാൻ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
എന്നാൽ അപകടങ്ങൾ തുടരുകയാണല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം. വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുവെന്ന് ഉടമയ്ക്ക് അലർട്ട് പോയിരുന്നു. എംവിഡി വെബ്സൈറ്റ് രണ്ട് തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എസ് ശ്രീജിത്ത് കോടതിയെ അറിയിച്ചു. ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ കുറവാണ്. 1.67 കോടി വണ്ടികൾ റോഡുകളിലുണ്ടെന്നും 368 ഉദ്യോഗസ്ഥർ മാത്രമാണുള്ളതെന്നും എസ് ശ്രീജിത്ത് കോടതിയില്‍ പറഞ്ഞു.