തിരുവനന്തപുരം:വടക്കഞ്ചേരി ബസപകടത്തിൽ മരിച്ച മൂന്നു യാത്രക്കാർക്കുള്ള ഇൻഷറൻസ് തുക വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി കെഎസ്ആർടിസി.10 ലക്ഷം രൂപ വീതമാണ് ലഭിക്കുക. 2014ലെ കെഎസ്ആർടിസി ആക്ട് പദ്ധതി അനുസരിച്ച് യാത്രക്കാർക്ക് നൽകി വരുന്ന അപകട ഇൻഷുറൻസ് തുകയാണ് നൽകുന്നത്.
അപകടത്തിൽ മരിച്ച രോഹിത് രാജിന്റെ കുടുംബത്തിനു അടിയന്തര സഹായമായി ഇതിൽനിന്നും 2 ലക്ഷം രൂപ തിങ്കളാഴ്ച തന്നെ കൈമാറും.ബാക്കിയുള്ള എട്ടു ലക്ഷം നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് ലഭ്യമാക്കും. മറ്റു രണ്ടു പേരുടേയും മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് തുക നൽകും.
ന്യൂ ഇന്ത്യ അഷ്യുറൻസ് കമ്പനി ലിമിറ്റഡിൽ നിന്നാണ് യാത്രക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തിയിരിക്കുന്നത്. ഇതിനുവേണ്ടി യാത്രക്കാരിൽ നിന്നും ടിക്കറ്റ് ചാർജിനൊപ്പം ഒരു രൂപ മുതൽ സെസ് തുക സമാഹരിച്ചും ഏതാണ്ട് 2 കോടിയിൽ അധികം രൂപ പ്രതിവർഷം പ്രീമിയം നൽകിയുമാണ് ഇൻഷൂറൻസ് പദ്ധതി നടപ്പാക്കി വരുന്നത്. മോട്ടർ ഇൻഷുറൻസ് നഷ്ട പരിഹാരത്തിന് ഉപരിയായാണ് സെസ് ഇൻഷുറൻസ് നൽകുന്നത്.