വടകര മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് വിവാദങ്ങൾ അവസാനിക്കുന്നില്ല. മണ്ഡലത്തിൽ സെക്ടറല്‍ ഓഫീസര്‍മാരും ബിഎല്‍ഒമാരും സിപിഎമ്മിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പുതിയ പരാതി. ഇത് സംബന്ധിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ അഡ്വ സി.ടി. സജിത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും സംസ്ഥാന ഇലക്ടറല്‍ ഓഫീസര്‍ക്കും വടകര പാര്‍ലമെന്റ് റിട്ടേണിങ് ഓഫീസര്‍ക്കും പരാതി നല്‍കി.
മണ്ഡലത്തിലെ തലശ്ശേരി നിയമസഭാ സെഗ്മെന്റില്‍ 85 വയസിന് മുകളിലുള്ളവര്‍ക്കും അംഗപരിമിതര്‍ക്കും വീട്ടിലെത്തി വോട്ടുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായാണ് ആരോപണം . വടകര ലോക്‌സഭാ മണ്ഡലത്തില്‍ പോളിങ് ഡ്യൂട്ടിയിലുള്ള സെക്ടറല്‍ ഓഫീസര്‍മാരും ബിഎല്‍ഒമാരും സിപിഎം സ്ഥാനാർത്ഥിയായ കെ കെ ശൈലജയ്ക്ക് അനുകൂലമായും പക്ഷപാതപരമായും പ്രവര്‍ത്തിക്കുന്നുവെന്ന റിപ്പോര്‍ട്ട് വളരെ ഞെട്ടിപ്പിക്കുന്നതാണെന്നും 85 വയസ്സിന് മുകളിലുള്ളവരെയും അംഗപരിമിതരായ വോട്ടര്‍മാരെയും വോട്ട് ചെയ്യിക്കാന്‍ വീടുകളിലെത്തുമ്പോള്‍ യുഡിഎഫ് ബിഎല്‍.എമാരെ അറിയിക്കുന്നില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു.
അതിനാല്‍, സ്ഥാനാർത്ഥിയെ പ്രതിനിധീകരിക്കുന്ന ബിഎല്‍എമാരുടെ സാന്നിധ്യം ഉറപ്പാക്കാതെ, അനധികൃത വോട്ടുകള്‍ സെക്ടറല്‍ ഓഫീസര്‍മാര്‍ അല്ലെങ്കില്‍ ബിഎല്‍ഒമാര്‍ രേഖപ്പെടുത്തുന്നതില്‍നിന്ന് സെക്ടറല്‍ ഓഫീസര്‍മാരെയും അല്ലെങ്കില്‍ ബിഎല്‍ഒമാരെയും തടഞ്ഞുകൊണ്ടുള്ള അടിയന്തര ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.