അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരിൽ പോപ്പുലർ ഫ്രണ്ടിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാർ പിസി ജോർജ്ജിനെ പുലർച്ചെ വീട്ടിൽക്കയറി അറസ്റ്റ് ചെയ്തതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തിലങ്കരി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നാവരിയലാണിത്. സ്റ്റാലിന്റെ പ്രേതം ബാധിച്ച പിണറായി സർക്കാർ ജനാധിപത്യ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തുന്നത്. ഒരു ജനാധിപത്യ സംവിധാനത്തിൽ ഓരോ വിഷയത്തെക്കുറിച്ചും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ അന്തസത്ത. പിസി ജോർജ്ജ് പരിണിത പ്രജ്ഞനായ വ്യക്തിയാണ്. നിരവധി വർഷം ജന പ്രതിനിധിയായിരുന്നു. ഇത്ര ഭീകരമായ രീതിയിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കേരളം 20 കൊല്ലത്തിനുള്ളിൽ ഒരിസ്ലാമിക രാജ്യമാകുമെന്നും മുസ്‌ലിം ചെറുപ്പക്കാർക്ക് ഹിന്ദു പെൺകുട്ടികളെ പ്രണയിച്ച് മതം മാറ്റാൻ ചിലർ പണവും ബൈക്കുമൊക്കെ കൊടുക്കുന്നുണ്ടെന്നും മുൻ മുഖ്യമന്ത്രി വി എസ് അച്ചുദാനന്ദൻ ഒരു പ്രസ്താവന നടത്തിയിരുന്നു. എല്ലാവരും അതിനെ വർഗ്ഗീയ വിഷമായിട്ടല്ല കണ്ടത്. മുൻമുഖ്യമന്ത്രി എ കെ ആന്റണിയും സമാനമായ പ്രസ്താവന നടത്തിയിരുന്നു. അദ്ദേഹം പറഞ്ഞു
പിസി ജോർജ്ജിനെതിരെ നടപടിയെടുത്ത സർക്കാർ സമാന പ്രസ്താവനകൾ നടത്തിയ മറ്റുചിലരെ സർക്കാർ നടപടിയിൽ നിന്നൊഴിവാക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം ഉദാഹരണ സഹിതം പറഞ്ഞു. അന്യായമായ അറസ്റ്റുകൾക്കെതിരെ ഹിന്ദു ഐക്യവേദി ബഹുജന പ്രക്ഷോഭം നടത്തും. പിസി ജോർജ്ജിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ തിരുവനന്തപുരത്ത് ഇന്ന് ഉച്ചക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

