ദില്ലി: വന്ദേഭാരത് ദൗത്യത്തിനായി യുക്രൈനിലേക്ക് എത്തിയ എയർ ഇന്ത്യ വിമാനം ഇന്ത്യൻ സംഘവുമായി ഉടൻ രാജ്യത്ത് തിരിച്ചെത്തും. യുക്രൈനിൽ നിന്നും വിമാനം പുറപ്പെട്ടുകഴിഞ്ഞു. ഇന്ന് രാത്രി 10.15ന് വിമാനം ദില്ലി എയർപോർട്ടിലെത്തും. യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിലെ ആദ്യ വിമാനമാണിത്. A I 1946 ഡ്രീംലൈനർ ബോയിംഗ് B 787 വിമാനത്തിൽ 200 യാത്രക്കാരാണ് ഉണ്ടാവുക.
ഇന്ന് രാവിലെ 7.40നാണ് വിമാനം ദില്ലിയിൽ നിന്നും യുക്രൈനിലെ ബോറിസ്പിൽ എത്തിച്ചത്. ഇന്ത്യൻ പൗരന്മാരോട് ബോറിസ്പിൽ എത്താൻ നിർദ്ദേശവും നൽകിയിരുന്നു. അതേസമയം മൂന്ന് വിമാനങ്ങളാണ് എയർ ഇന്ത്യ യുക്രൈൻ ഓപ്പറേഷനായി വിദേശകാര്യമന്ത്രാലയത്തിന് വിട്ടുനൽകിയിരിക്കുന്നത്. മാത്രമല്ല എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്ത ശേഷം വിദേശരാജ്യത്തേക്ക് രക്ഷാ പ്രവർത്തനങ്ങൾക്കായി ആദ്യമായിട്ടാണ് വിമാനം അയക്കുന്നത്.
ഈ മാസം 24, 26 തീയതികളിലും എയർ ഇന്ത്യയുടെ സർവ്വീസ് ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. യുക്രൈൻ വിഷയത്തിൽ ഇന്ത്യൻ പൗരന്മാരോട് മടങ്ങാൻ രണ്ടാഴ്ച മുന്നേ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.