Saturday, September 19, 2026

‘കഥകളിയുടെയും കളരിപ്പയറ്റിന്റെയും നാട്ടിൽ വന്ദേ ഭാരത് പുതിയ ആകർഷണം’; തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് ആറ് മണിക്കൂറിലും കാസർകോടേക്ക് അഞ്ചര മണിക്കൂറിലും എത്താനാകുമെന്ന് കേന്ദ്രമന്ത്രി

ദില്ലി: വന്ദേഭാരത് അടിപൊളി യാത്രാനുഭവമാണ് കേരളത്തിന് സമ്മാനിക്കുകയെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. കഥകളിയുടെയും കളരിപ്പയറ്റിന്റെയും നാട്ടിൽ വന്ദേ ഭാരത് പുതിയ ആകർഷണമാണ്. റെയിൽവെ ട്രാക്കുകളുടെ വേഗം കൂട്ടി കൂടുതൽ വേഗത്തിൽ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാളത്തിലെ വളവുകളാണ് കേരളത്തിൽ വേഗത കുറയ്ക്കുന്നത്. ലോകോത്തര സിഗ്നലിങ് സിസ്റ്റം കേരളത്തിൽ കൊണ്ടുവരും. പാളങ്ങളിൽ വളവുകൾ നികത്തി നേരെയാക്കും. 110 കിലോമീറ്റർ വേഗത്തിൽ 24 മാസത്തിനുള്ളിൽ വന്ദേ ഭാരത് സർവീസ് നടക്കും. 381 കോടി ചെലവഴിച്ച് വന്ദേ ഭാരതിന്റെ വേഗത 130 കിലോമീറ്ററിലേക്കും 160 കിമീറ്ററിലേക്കും വർധിപ്പിക്കും. അടുത്ത 48 മാസത്തിനുള്ളിൽ തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് ആറ് മണിക്കൂറിലും കാസർകോടേക്ക് അഞ്ചര മണിക്കൂറിലും എത്താനാകുമെന്നും മന്ത്രി പറഞ്ഞു.

ലോക നിലവാരമുള്ള തീവണ്ടി സർവീസ് കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഇതിനായുള്ള വികസന പ്രവർത്തനങ്ങൾ തുടരും. 2032 കോടിയുടെ റെയിൽവെ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് ലക്ഷ്യമിടുന്നതെന്നും പറഞ്ഞ അദ്ദേഹം മലയാളത്തിൽ നന്ദി നമസ്കാരം എന്ന് പറഞ്ഞാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Related Articles

Latest Articles