ചെന്നെെ: തിരക്കേറിയ ദീർഘദൂര വണ്ടികൾക്ക് പകരം വന്ദേഭാരത് എത്തുന്നു. വന്ദേഭാരത് തീവണ്ടികൾ സർവ്വീസിനായി റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്സ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) ആണ് പദ്ധതി തയ്യാറാക്കുന്നത്. തുടക്കത്തിൽ ദക്ഷിണറെയിൽവേയിലാണ് പദ്ധതി നടപ്പാക്കുക.
നിലവിലുള്ള തീവണ്ടി നിരക്കായിരിക്കും പുതിയ വന്ദേഭാരതിലും ഈടാക്കുക. മണിക്കൂറിൽ ശരാശരി 90 കി.മീ. വേഗമായതിനാൽ യാത്രാസമയവും കുറവായിരിക്കും. അതേസമയം, സ്റ്റോപ്പുകളിൽ മാറ്റമില്ലാതെയും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാതെ നിലവിലുള്ള നിരക്കിൽ തന്നെ സർവീസ് നടത്താനാണ് റെയിൽവേ പദ്ധതിയിടുന്നത്. കൂടാതെ, നിലവിൽ സർവീസ് നടത്തുന്ന വന്ദേഭാരത് വണ്ടിയുടെ സമാന സാങ്കേതികവിദ്യ തന്നെയായിരിക്കും ഈ തീവണ്ടികളിലും ഉണ്ടാകുക. ദീർഘദൂര വണ്ടികളായതിനാൽ സ്ലീപ്പർ കോച്ചുകളുള്ളവയാണ് നിർമ്മിക്കുക.
ആദ്യഘട്ടത്തിൽ ചെന്നൈ തിരുവനന്തപുരം മെയിൽ, ചെന്നൈ-മംഗളൂരു മെയിൽ, ചെന്നൈ-ആലപ്പുഴ എക്സ്പ്രസ്, എഗ്മോർ – ഗുരുവായൂർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്ക് പകരമാണ് വന്ദേഭാരത് സർവീസ് നടത്തുന്നത്. വൈകാതെ തന്നെ ഉത്തരേന്ത്യയിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകളും വന്ദേ ഭാരതാക്കി മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്. തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് വടക്കേന്ത്യയിലേക്ക് പോകുന്ന തിരക്കേറിയ തീവണ്ടികളും വന്ദേഭാരതിന് വഴിമാറുമ്പോൾ ലോകോത്തര യാത്രാനുഭവം തന്നെയാകും ഇതിലൂടെ ലഭ്യമാകുക. നിലവിൽ രാജ്യത്തെ തിരക്കുള്ള എല്ലാ ദീർഘദൂര ട്രെയിനുകളും മൂന്നുവർഷത്തിനകം വന്ദേഭാരത് ആക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ പദ്ധതി.