Friday, May 17, 2024
spot_img

ശിവലിംഗം കണ്ടെത്തിയതായി പറയുന്ന നിലവറ സീല്‍ ചെയ്യാന്‍ ഉത്തരവിറക്കി വാരാണാസി സിവില്‍ കോടതി ;ഗ്യാന്‍വാപി പള്ളി സര്‍വേ പൂര്‍ത്തിയായി

 

ലഖ്‌നൗ: വാരാണാസിയിലെ ഗ്യാന്‍വ്യാപി പള്ളിയില്‍ നടന്ന സര്‍വേയ്ക്കിടെ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന നിലവറ സീല്‍ ചെയ്യാന്‍ ഉത്തരവിറക്കി വാരാണാസി സിവില്‍ കോടതി. ഈ പ്രദേശത്തേക്ക് ആരേയും കടത്തിവിടരുതെന്നും ജഡ്ജി രവികുമാര്‍ ദിവാകര്‍ ഉത്തരവിട്ടു. കൂടാതെ സീല്‍ ചെയ്ത പ്രദേശത്തിന്റെ സുരക്ഷ കേന്ദ്രസേനയ്ക്ക് കൈമാറിയിട്ടുണ്ട്. ജില്ല മജിസ്‌ട്രേറ്റ്, സിആര്‍പിഎഫ് കമാന്‍ഡന്റ്, പോലീസ് കമ്മീഷണര്‍ എന്നിവരോട് പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചു.

അഭിഭാഷക സര്‍വേ റിപ്പോര്‍ട്ട് നാളെ കോടതിക്ക് കൈമാറും. ഇതിനിടെ സര്‍വേയ്‌ക്കെതിരേ നല്‍കിയ ഹര്‍ജികള്‍ നാളെ സുപ്രീം കോടതി പരിഗണിക്കും. ഗ്യാന്‍വാപി പള്ളി കമ്മിറ്റിയാണ് സര്‍വേയ്‌ക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം ഹിന്ദുക്കളും മുസ്ലിങ്ങളും ആരാധനാവകാശം ഉന്നയിക്കുന്ന കാശിയിലെ (വാരാണസി) ഗ്യാന്‍വ്യാപി പള്ളിയില്‍ സര്‍വേ നടത്താന്‍ അലഹാബാദ് ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. ഗ്യാന്‍വ്യാപി പള്ളിയുടെ പടിഞ്ഞാറന്‍ മതിലിനോടു ചേര്‍ന്നുള്ള ശൃംഗര്‍ ഗൗരിക്ഷേത്രത്തില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍വേക്കും വീഡിയോ ചിത്രീകരണത്തിനും വാരാണസി കോടതി അനുമതി നല്‍കിയത്.

അഭിഭാഷക കമ്മിഷന്റെ നേതൃത്വത്തില്‍ മേയ് ആറിന് സര്‍വേ തുടങ്ങിയെങ്കിലും പിറ്റേന്ന് അത് തടഞ്ഞു. എന്നാല്‍ സര്‍വേ തുടരാന്‍ കഴിഞ്ഞദിവസം കോടതി ഉത്തരവിടുകയായിരുന്നു. കനത്ത സുരക്ഷാസന്നാഹങ്ങളോടെ നടന്ന സര്‍വേ ഇന്ന് പൂര്‍ത്തിയായിട്ടുണ്ട്.

Related Articles

Latest Articles