തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ താൻ പോയില്ലെന്ന വി.ഡി.സതീശന്റെ വാദം പച്ചക്കള്ളമെന്ന് ഹിന്ദു ഐക്യവേദി. 2001, 2006 തെരഞ്ഞെടുപ്പുകളില്‍ വിജയിപ്പക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ആര്‍എസ്എസ് നേതാവിനെ കണ്ടിരുന്നു. കൂടാതെ വി.ഡി.സതീശന്റെ വര്‍ഗീയവിരുദ്ധ പ്രചാരണം പൊയ്മുഖമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി.ബാബു വ്യക്തമാക്കി.
സതീശനെ വ്യക്തിപരമായി ബാധിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും കൈയിലുണ്ട്. അതൊന്നും പുറത്ത് വിടാന്‍ ഉദ്ദേശമില്ല. രാഷ്ട്രീയ ആരോപണത്തിനാണ് മറുപടി നല്‍കിയത്. താനിട്ട ഫോട്ടൊ തെറ്റാണെന്ന് ഉറപ്പുണ്ടെങ്കില്‍ തനിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സതീശനെ വെല്ലുവിളിക്കുന്നുവെന്നും ആര്‍.വി.ബാബു വ്യക്തമാക്കി.
നേരത്തെ ആര്‍എസ്എസിനോട് ഈ തൊട്ട് കൂടായ്മ ഉണ്ടായിരുന്നില്ല. പൊതുരംഗം തനിക്ക് ഉപജീവനമാര്‍ഗമല്ല. ദേവസ്വം വിഷയത്തില്‍ സതീശന്‍ സംവാദത്തിന് തയ്യാറുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. സര്‍ക്കാര്‍ കാലത്തെ ദേവസ്വം ബോര്‍ഡിന്റെ കണക്കു വെക്കാന്‍ തയ്യാറുണ്ടോ. സതീശന്റെ സ്ഥാപിത താത്പര്യങ്ങള്‍ക്കെതിരെ രംഗത്ത് വരാന്‍ തുടങ്ങിയതിന് ശേഷമാണ് സതീശന് സംഘ പരിവാറിനോട് അകല്‍ച്ചയുണ്ടാകുന്നത്. സതീശന്റെ ആദര്‍ശം പൊയ്മുഖമാണ്.
ഇങ്ങനെ പൊങ്ങച്ചം പറയാമൊ സതീശാ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കുടുംബഴക്കിനെയാണ് സതീശന്‍ ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നത്. സതീശന്റെ വര്‍ഗീയ വിരുദ്ധ പ്രചരണം പൊയ്മുഖമാണ്. 2013 ന് ശേഷം തുടങ്ങി വെച്ച പൊയ്മുഖമാണതെന്നും ആര്‍.വി.ബാബു കൂട്ടിച്ചേർത്തു.