തിരുവനന്തപുരം: കശ്മീരിലെ ഹിന്ദു കൂട്ടക്കൊലയുടെ കഥ പറയുന്ന ദി കാശ്മീർ ഫയൽസ് എന്ന ചിത്രം പ്രദർശിപ്പിക്കാൻ തയ്യാറാകാത്ത തീയേറ്റർ ഉടമകളുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് ഹിന്ദുഐക്യവേദി രംഗത്ത്. ജനിച്ച മണ്ണിൽ മതത്തിൻറെ പേരിൽ വേട്ടയാടപ്പെട്ട ജനതയുടെ ചരിത്രം പറയുന്ന ഈ ചിത്രം കേരളത്തിലെ തിയേറ്ററുകൾ പ്രദർശിപ്പിക്കുക എന്ന ആവശ്യമുന്നയിച്ചാണ് ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളിലെ സിനിമ തീയേറ്ററുകൾക്കു മുമ്പിൽ ഹിന്ദുഐക്യവേദി പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം കലാഭവൻ തീയറ്ററിന് മുന്നിൽ ഹിന്ദു ഐക്യവേദി പ്രതിഷേധ സംഗമം തത്വമയി ന്യൂസിൻറെ ചെയർമാനും മാനേജിങ് ഡിറ്റക്ടറുമായ ശ്രീ. രാജേഷ് പിള്ള ഉദ്ഘാടനം ചെയ്യും. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ രാജസേനൻ മുഖ്യ പ്രഭാഷണം നടത്തും.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദി കാശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ അനുപം ഖേറും മിഥുൻ ചക്രവര്‍ത്തിയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. 1990-ല്‍ കാശ്മീര്‍ കലാപകാലത്ത് കശ്മീരി പണ്ഡിറ്റുകള്‍ അനുഭവിച്ച ക്രൂരജീവിതത്തിന്റെ നേർചിത്രമാണ് ‘ദി കശ്മീര്‍ ഫയല്‍സ്’. ഇത് കാശ്മീരി പണ്ഡിറ്റുകളുടെ വേദനയുടെയും കഷ്ടപ്പാടുകളുടെയും പോരാട്ടങ്ങളുടെയും ആഘാതങ്ങളുടെയും കഥപറയുന്ന ചിത്രം. ചിത്രത്തിന് തീയറ്ററുകൾ വിട്ടുനല്കാതെയുള്ള അവഗണനക്കെതിരെ തത്വമയി ന്യൂസ് ക്യാമ്പയിൻ ശ്രദ്ധേയമായിരുന്നു. തുടർന്ന് ചിത്രം നൂറുകണക്കിന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തി. ഒട്ടു മിക്ക സംസ്ഥാനങ്ങളും നികുതിയിളവ് നൽകി പ്രോത്സാഹിപ്പിക്കുന്ന ചിത്രമാണ് കേരളത്തിൽ വലിയ അവഗണന നേരിടുന്നത്