ചെന്നൈ : തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് ചുവട് വച്ച് ദളപതി വിജയ്. ഏറെക്കാലമായുള്ള അഭ്യൂഹങ്ങൾക്ക് പിന്നാലെ തമിഴ് സൂപ്പർസ്റ്റാറിന്റെ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്തു.തമിഴക വെട്രി കഴകം എന്ന പേരിലാണ് പാർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കവുമായി ചേര്‍ന്ന് കഴിഞ്ഞ കുറച്ച് കാലമായി വിജയ് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വിജയ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന സൂചനകൾ നേരത്തെ തന്നെ തന്നിരുന്നു.
തെന്നിന്ത്യയിലെ ഏറ്റവും വലിയ ആരാധക സംഘടനയാണ് വിജയ് മക്കള്‍ ഇയക്കം. തമിഴ്നാട്ടിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെയും വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുമായി കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. നിരാലംബരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് സഹായിക്കുന്ന ട്യൂഷന്‍ സെന്‍ററുകള്‍ വിജയ് മക്കള്‍ ഇയക്കം ആരംഭിച്ചിരുന്നു. വിജയ് ചിത്രമായ ലിയോയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് താരം സംസാരിക്കുമെന്നായിരുന്നു കരുതിയിരുന്നത്.
നിലവിൽ പടിവാതിൽക്കൽ എത്തിനിൽക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം മത്സരിക്കില്ല. രണ്ട് വർഷത്തിനപ്പുറമുള്ള തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലാകും പാർട്ടി മത്സരിക്കുക. ഡിഎംകെയ്ക്കും മുഖ്യമന്ത്രി എം കെ സ്റ്റാലിനും തമിഴ്‌നാട് രാഷ്ട്രീയ രംഗത്തിൽ ഇതുവരെയും ശക്തരായ എതിരാളികൾ ഉണ്ടായിരുന്നില്ല. വിജയ്‌യുടെ പ്രവേശനത്തോടെ തമിഴ്‌നാട്ടിൽ രാഷ്ട്രീയ പോര് കനക്കും.