ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി കസേര ഒഴിയേണ്ടി വന്ന ഹേമന്ത് സോറന്റെ പിൻഗാമിയായി മുതിർന്ന ജെഎംഎം നേതാവ് ചംപായി സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചംപായി സോറനോടൊപ്പം കോണ്‍ഗ്രസില്‍ നിന്ന് അലാംഗീര്‍ അലനും ആര്‍ജെഡിയില്‍ നിന്ന് സത്യാനന്ദ ഭോക്തയും ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
കേവല ഭൂരിപക്ഷത്തിന് 41 എംഎല്‍എമാരുടെ പിന്തുണയാണ് ജാര്‍ഖണ്ഡ് നിയമസഭയിൽ വേണ്ടത്. ഭരണമുന്നണിയായ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം തങ്ങളെ പിന്തുണയ്ക്കുന്ന 43 എംഎല്‍എമാരുടെ പട്ടിക മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്.
ഇന്നലെ തങ്ങളുടെ എംഎൽഎമാർ ബിജെപി പക്ഷത്തേക്ക് ചായ്‌വ് പ്രകടിപ്പിക്കുമോ എന്ന ഭയത്തെ തുടർന്ന് 43 എംഎല്‍എമാരെ ചാര്‍ട്ടേട് വിമാനത്തില്‍ ഹൈദരാബാദിലേയ്ക്ക് അയയ്ക്കുവാൻ ജെഎംഎം -കോൺഗ്രസ് നേതൃത്വം ശ്രമിച്ചിരുന്നു. എന്നാൽ മോശം കാലാവസ്ഥയെ തുടര്‍ന്ന് റാഞ്ചിയിൽ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദ് ചെയ്തതോടെ ആ നീക്കം സാധ്യമായിരുന്നില്ല.