തലസ്ഥാനത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന എസ്എഫ്ഐ പ്രവര്‍ത്തകരുടെ അതിക്രമത്തിൽ സിപിഎമ്മിനെതിരെ തുറന്നടിച്ച് തിരുവനന്തപുരം എം.പി ശശിതരൂര്‍. സമൂഹ മാദ്ധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷ വിമർശനം.
“എസ്എഫ്ഐ ഗുണ്ടകള്‍ ഇന്നലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ് അദ്ദേഹത്തിന്റെ വാഹനം ആക്രമിച്ചു. ഇത് നിന്ദ്യമായ പ്രവൃത്തിയാണ്. ഗവര്‍ണറുടെ രോക്ഷം അതിനാല്‍ മനസ്സിലാക്കാവുന്നതേയുള്ളു. കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലുള്ള പോലീസ് നിയമലംഘനത്തിന്റെ ഏജന്റുമാരായി, ഭരണകക്ഷിയുടെ ഏറ്റവും മോശമായ അതിക്രമങ്ങൾക്ക് കൂട്ടുനിൽക്കുന്നു.”മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ അക്രമിക്കുന്നതിന് കൂട്ടുനില്‍ക്കുന്ന അതേ പോലീസുകാര്‍ ഗവര്‍ണറെ അക്രമിക്കാന്‍ അനുവദിച്ചത് ലജ്ജാകരമാണ്.” – തരൂര്‍ എക്‌സില്‍ കുറിച്ചു.
Disgraceful behaviour by SFI goons in blocking @KeralaGovernor Shri ArifMohdKhan Sahib’s car yesterday and assaulting his vehicle. His fury is entirely understandable. The police under Communist rule have been agents of lawlessness, complicit in the ruling party’s worst excesses.… https://t.co/1WxqmibICQ
— Shashi Tharoor (@ShashiTharoor) December 12, 2023
ദില്ലിയിലേക്ക് പോകുന്നതിനായി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു തിരുവനന്തപുരത്ത് മൂന്നിടത്ത് വച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ഗവർണറുടെ കാറിന്റെ ചില്ലിൽ പ്രവർത്തകർ ആഞ്ഞിടിച്ചതോടെ ഗവർണർ പുറത്തിറങ്ങി. തന്നെ കയ്യേറ്റം ചെയ്യാനുള്ള അവസരം മുഖ്യമന്ത്രി ഒരുക്കി നൽകിയെന്നു ഗവർണർ തുറന്നടിച്ചു. സംഭവത്തിൽ ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഗവർണർ പുറത്തിറങ്ങിയോടെ എസ്എഫ്ഐ പ്രവർത്തകർ ഓടി ഒളിച്ചു. അതിക്രമം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഇതാണോ എനിക്കായി ഒരുക്കുന്ന സുരക്ഷയെന്നും അദ്ദേഹം തുറന്നടിച്ചു.
സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ നിസ്സാര വകുപ്പുകളാണ് പ്രതികളായ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയിരുന്നത്. ഇതില്‍ ഗവര്‍ണര്‍ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ പ്രവര്‍ത്തകര്‍ക്കെതിരെ ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തി