ദില്ലി: തമിഴ് നടന്‍ വിവേക് എന്ന അന്തരിച്ചത് കൊവിഡ് വാക്സിന്‍ മൂലമല്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെ ഇമ്മ്യൂണൈസേഷന്‍ വകുപ്പ് വിവേകിന്റെ മരണകാരണം ഹൃദയാഘാതമാണെന്നും വാക്‌സിനുമായി ബന്ധമില്ലെന്നും റിപ്പോര്‍ട്ട് നൽകി. ഏപ്രില്‍ 16 നാണ് 59 കാരനായ നടന്‍ വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചികില്‍സയില്‍ കഴിയവെ പിറ്റേന്ന് നടന്‍ അന്തരിച്ചു.
ഏപ്രില്‍ 15 നാണ് താരം കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചതാണ് വിവേകിന്റെ മരണകാരണമെന്ന് ആരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരണം ഉണ്ടായിരുന്നു. വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ദേശീയ മനുഷ്യവകാശ കമ്മിഷന് ഹര്‍ജി സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.