ദില്ലി: പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭ നേതാവും ജെ.എന്‍.യു വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാമിന് രജ്യദ്രോഹക്കേസില്‍ ജാമ്യം നിഷേധിച്ച് ദില്ലി കോടതി. പ്രദേശത്തെ സാമുദായി ഐക്യം തകർക്കാർ ബോധപൂർവ്വ ശ്രമമാണ് ഷർജീൽ നടത്തിയത് എന്നാണ് കോടതി നിരീക്ഷിച്ചത്.
പ്രസംഗത്തിനിടെ ഇമാം നടത്തിയ പരാമർശങ്ങൾ ആളുകൾക്കിടയിലെ സമാധാനവും സാഹോദര്യവും തകർക്കുന്നതാണെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി അജ്ഞു അഗർവാൾ നിരീക്ഷിച്ചു. ഭരണഘടനയുടെ അനുച്ഛേദം 51എ-ഇ അനുസരിച്ച് സമൂഹത്തില്‍ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം നിലനിര്‍ത്തേണ്ടതും പൗരന്മാര്‍ക്കിടയില്‍ മത, ഭാഷ, പ്രദേശ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് സാഹോദര്യം ഉറപ്പുവരുത്തേണ്ടതും എല്ലാ പൗരന്മാരുടെയും കടമയാണ്. സമൂഹത്തില്‍ സൗഹാര്‍ദ്ദാന്തരീക്ഷത്തിന്റെ ചെലവില്‍ പൗരന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്ന വാദം തെറ്റാണെന്നും അഡി. സെഷന്‍സ് ജഡ്ജ് അഞ്ജു അഗര്‍വാള്‍ നിരീക്ഷിച്ചു.
2019 ഡിസംബർ 13ന് ജാമിയ മിലിയ സർവകലാശാലയിലും ഡിസംബർ 16ന് അലിഗഡ് മുസ്‌ലിം സർവകലാശാലയിലും നടത്തിയ പ്രസംഗത്തിനിടയിലെ ഒരു പരാമർശം ചൂണ്ടിക്കാട്ടിയാണ് ഷർജീൽ ഇമാമിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ നിരവധി തവണ ഇമാം ജാമ്യത്തിനായി ഹർജി നൽകിയെങ്കിലും കോടതി ഇതെല്ലാം തള്ളുകയായിരുന്നു.