ഒരു വിഭാഗം വിശ്വാസികളുടെ വോട്ട് ചോര്‍ന്നുവെന്ന് സിപിഎം റിപ്പോര്‍ട്ട്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ എതിരായതാണ് തിരിച്ചടിക്ക് കാരണമെന്ന് സിപിഎം സംസ്ഥാന സമിതി റിപ്പോര്‍ട്ട്. പാര്‍ട്ടിക്കൊപ്പം നിന്നിരുന്ന വിശ്വാസികള്‍ തെറ്റിധരിക്കപ്പെട്ടു. ഒരു വിഭാഗം വിശ്വാസികളുടെ വോട്ട് ചോര്‍ന്നുവെന്നും സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവനന്തപുരം : തെരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച സിപിഎം റിപ്പോര്‍ട്ടില്‍ ശബരിമലയെക്കുറിച്ച് പരാമര്‍ശമില്ല. വിശ്വാസികളില്‍ ഒരു വിഭാഗം തിരിച്ചടിയായി എന്ന് മാത്രമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്.

വ്യാഴാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കോടിയേരി വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചത്.

പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ തിരിച്ചടി സംബന്ധിച്ച് വിശദമായ ചര്‍ച്ചയാണ് സംസ്ഥാന സമിതിയില്‍ നടക്കുന്നത്. പാലക്കാട്ടെ പരാജയം സംബന്ധിച്ച് ചില പരാതികളും സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. പാലക്കാട്ടെ പരാജയം സംബന്ധിച്ച് അന്വേഷണ കമ്മീഷനെ നിയോഗിക്കാനും സാധ്യതയുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്ആര്‍പി, എംഎ ബേബി, പ്രകാശ് കാരാട്ട് എന്നിവരും സംസ്ഥാന സമിതിയില്‍ പങ്കെടുക്കുന്നുണ്ട്.

ശബരിമല തെരഞ്ഞെടുപ്പില്‍ സ്വാധീന ഘടകമായോ എന്നത് സംബന്ധിച്ച് പ്രമുഖ നേതാക്കള്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ നേരത്തേ പ്രകടിപ്പിച്ചിരുന്നു. അതേസമയം വിശ്വാസികളില്‍ വലിയൊരു വിഭാഗത്തിന്റെ നിലപാട് ഇത്തവണ പാര്‍ട്ടിക്ക് അനുകൂലമായില്ല എന്ന പരാമര്‍ശിക്കുന്നുണ്ട്. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ യുഡിഎഫ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് കഴിഞ്ഞുവെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

എതിര്‍ചേരി തെറ്റിധാരണ പരത്തിയത് പ്രതിരോധിക്കാനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ന്യൂനപക്ഷ ഏകീകരണം തിരിച്ചറിയാനായില്ലെന്നും ന്യൂനപക്ഷ വോട്ടുകള്‍ ചോര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.