Sunday, May 19, 2024
spot_img

‘ആട്ടിയിറക്കാൻ തറവാട്ടുവീടല്ല’; MM മണിക്കെതിരെ പ്രതികരണവുമായി ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ്

പാലക്കാട്: പ്രളയം സംബന്ധിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകയോട് പൊട്ടിത്തെറിച്ച മന്ത്രി എംഎം മണിക്കെതിരെ രൂക്ഷപ്രതികരണവുമായി വി.ടി ബല്‍റാം എംഎല്‍എ. ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകയെ ആട്ടിയിറക്കുന്നത് ഇദ്ദേഹത്തിന്റെ തറവാട്ടുവീട്ടിൽ നിന്നല്ല, മന്ത്രി എന്ന നിലയിൽ നൽകിയ ഔദ്യോഗിക വസതിയിൽ നിന്നാണ്. ഇവരെയൊക്കെ സഹിക്കേണ്ടുന്ന എന്ത് ഗതികേടാണ് ഈ സംസ്ഥാനത്തെ ജനങ്ങൾക്കുള്ളതെന്ന് ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

“എനിക്കൊന്നും പറയാനില്ല. നിങ്ങള് പോ. പോകാന്‍ പറഞ്ഞാല്‍ പോകണം. ഞാന്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് പറഞ്ഞാല്‍ പിന്നെ എന്തിനാ” എന്ന് ആക്രോശിച്ച എംഎം മണി മേലാല്‍ എന്‍റെ വീട്ടില്‍ വന്ന് കയറിപ്പോകരുത് എന്നും മാധ്യമപ്രവർത്തകയോട് പറഞ്ഞിരുന്നു.

വി ടി ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ്

എത്ര ധിക്കാരത്തോടെയാണ് പൊതുജനങ്ങളുടെ ചെലവിൽ മന്ത്രിയായി ഇരിക്കുന്ന ഈ സിപിഎമ്മുകാരൻ ഒരു വനിതാ മാധ്യമപ്രവർത്തകയോട് തട്ടിക്കയറുന്നത്! “പോ… പോകാൻ പറഞ്ഞാൽ പോണം… മേലാൽ എന്റെ വീട്ടിൽ കേറിപ്പോകരുത്” എന്നൊക്കെപ്പറഞ്ഞ് ആട്ടിപ്പായിക്കുന്നത് ജനങ്ങൾക്കറിയാൻ അവകാശമുള്ള ഒരു പൊതു വിഷയത്തിൽ ഉത്തരവാദപ്പെട്ട ഭരണാധികാരിയോട് ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകരെയാണ്. ആട്ടിയിറക്കുന്നത് ഇദ്ദേഹത്തിന്റെ തറവാട്ടുവീട്ടിൽ നിന്നൊന്നുമല്ല, മന്ത്രി എന്ന നിലയിൽ നൽകിയ ഔദ്യോഗിക വസതിയിൽ നിന്നാണ്. ഇവരെയൊക്കെ സഹിക്കേണ്ടുന്ന എന്ത് ഗതികേടാണ് ഈ സംസ്ഥാനത്തെ ജനങ്ങൾക്കുള്ളത്?

പ്രളയത്തെ ഈ മട്ടിലുള്ള ഒരു മഹാപ്രളയമാക്കി മാറ്റിയത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും ഡാം മാനേജ്മെൻറിലെ അപാകതയുമാണെന്ന് വസ്തുനിഷ്ഠമായി ചൂണ്ടിക്കാട്ടിയവരെയെല്ലാം അധിക്ഷേപിച്ച് നിശ്ശബ്ദരാക്കാനായിരുന്നു സിപിഎമ്മുകാരും പിണറായി ഭക്തകളും തുടക്കം മുതൽ തന്നെ രംഗത്ത് വന്നിരുന്നത്. എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതൽ ഡോ. ഇ ശ്രീധരനും ഡോ മുരളി തുമ്മാരുകുടിയും വരെ നിരവധി പേർ പ്രകടിപ്പിച്ച ആശങ്കകളെല്ലാം ശരിവക്കുന്ന തരത്തിലാണ് ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി നൽകിയിരിക്കുന്ന റിപ്പോർട്ട്.

400 ലേറെ മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുത്തിയ, കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കിയ, പതിനായിരക്കണക്കിനാളുകളെ വഴിയാധാരമാക്കിയ ഒരു വലിയ ദുരന്തത്തേക്കുറിച്ച് ഔദ്യോഗികമായ ഒരു അന്വേഷണം പോലും നടത്താൻ കൂട്ടാക്കാത്ത നിർബ്ബന്ധ ബുദ്ധിയാണ് പിണറായി വിജയനും സർക്കാരും ഇതുവരെ പ്രദർശിപ്പിച്ചിരിക്കുന്നത്. ജനാധിപത്യം നിലനിൽക്കുന്ന ഏതൊരു സമൂഹത്തിലും ഇത്തരമൊരു പിടിവാശിയും ധിക്കാരവും അംഗീകരിക്കപ്പെടുമെന്ന് തോന്നുന്നില്ല. പ്രളയ ദുരന്തം സമഗ്രമായി അന്വേഷിച്ചേ പറ്റൂ. ഈ നാടിനെ തകർത്തതാരാണെങ്കിലും മറുപടി പറഞ്ഞേ പറ്റൂ.

Related Articles

Latest Articles