കൊച്ചി: ലൈഫ് മിഷൽ പദ്ധതിയെക്കുറിച്ചുള്ള സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിൽ നിന്നും വിശദവിവരം തേടി ഹൈക്കോടതി. ലൈഫ് മിഷൻ എന്നത് സർക്കാർ പ്രൊജക്ടാണോ അതോ സർക്കാർ ഏജൻസിയാണോ എന്ന് കോടതി ചോദിച്ചു. ഇതൊരു സർക്കാർ പദ്ധതിയാണെന്ന് കോടതി വ്യക്തമാക്കി.
ലൈഫ് മിഷൻ പദ്ധതിയുടെ ധാരണാ പത്രവും കോടതി പരിശോധിച്ചു. ധാരണ പത്രത്തിൽ ലൈഫ് മിഷനും കക്ഷിയായ സ്ഥിതിക്ക് സർക്കാർ ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ ധാരണയുണ്ടാവില്ലേയെന്നും കോടതി ചോദിച്ചു. ലൈഫ് മിഷന പദ്ധതിയിൽ എവിടെയോ എന്തോ ദുരൂഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ലൈഫ് മിഷനിൽ യാതൊരു ദുരൂഹതയുമില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സർക്കാർ ഭൂമിയിൽ എങ്ങനെ ആണ് ഒരു വിദേശ ഏജൻസിക്ക് നിർമാണം നടത്താനാവുക എന്ന് കോടതി ചോദിച്ചു. എന്നാൽ ഇതിൽ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന് സംസ്ഥാന സർക്കാർ കോടതിക്ക് മറുപടി നൽകി.