Sunday, June 16, 2024
spot_img

വഫാ ഫിറോസിന്‍റെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ കാറുടമ വഫാ ഫിറോസിന്‍റെ ഡ്രൈവിങ് ലൈസൻസ് തിരുവനന്തപുരം ആർ.ടി.ഒ മൂന്ന് മാസത്തേക്ക് സസ്പെൻ്റ് ചെയ്തു. മോട്ടോർ വാഹന നിയമപ്രകാരം 15 ദിവസത്തെ സമയപരിധി വച്ച് നൽകിയ നോട്ടീസിൻ്റെ കാലാവധി അവസാനിച്ചിരുന്നു. തുടർച്ചയായ നിയമ ലംഘനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

ബഷീർ മരണപ്പെട്ട അപകടത്തിൽ കാറോടിച്ച ശ്രീറാം വെങ്കട്ടരാമന്‍റെ ലൈസൻസ് ഇന്നലെ ഒരു വർഷത്തേക്ക് റദ്ദാക്കിയിരുന്നു. കാറിൽ ശ്രീറാമിനൊപ്പം വഫയും ഉണ്ടായിരുന്നു. ശ്രീറാം വെങ്കിട്ടരാമനേയും വഫയേയും മോട്ടോർ വാഹന വകുപ്പ് സംരക്ഷിക്കുന്നുവെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് നടപടി. കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ആഴ്ചകൾ കഴിഞ്ഞിട്ടും ഇരുവരുടെയും ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കാൻ പോലും മോട്ടോർ വാഹന വകുപ്പ് ശ്രമിച്ചിരുന്നില്ല. പോലിസിന് പുറമെ മോട്ടോർ വാഹന വകുപ്പും കടുത്ത അലംഭാവം കാട്ടുന്നത് വാർത്തയായിരുന്നു. വകുപ്പിലെ ഉന്നതരുടെ ഇടപെടലാണ് ഇതിനു പിന്നിലെന്നായിരുന്നു ആക്ഷേപം.

ലൈസൻസ് റദ്ദാക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ടെന്നാണ് ലൈസൻസ് റദ്ദാക്കാൻ തടസ്സമായി മോട്ടോർ വാഹന വകുപ്പ് നൽകിയ വിശദീകരണം. ഇരുവർക്കും നോട്ടീസ് നൽകണമെന്നും എന്നാൽ ശ്രീറാമും വഫയും നോട്ടീസ് കൈപ്പറ്റിയിട്ടില്ലെന്നും വഫ ഫിറോസിനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഇതാണ് നടപടി സ്വീകരിക്കാൻ വൈകുന്നതിന് കാരണമായി വകുപ്പ് പറഞ്ഞത്. സംഭവം വിവാദമായതോടെ ഉടൻ തന്നെ നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. തുടർന്നാണ് ലൈസൻസ് റദ്ദു ചെയ്തത്.

Related Articles

Latest Articles