ദില്ലി : പാക് ചാരസംഘടന ഐഎസ്ഐയ്ക്ക് സുപ്രധാന വിവരങ്ങൾ ചോർത്തി നൽകിയതിന് അറസ്റ്റിലായ യുട്യൂബർ ജ്യോതി മൽഹോത്ര നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ പുറത്ത്. പാകിസ്ഥാനിൽനിന്ന് വിവാഹം കഴിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് എൻഐഎ കണ്ടെത്തിയ ചാറ്റിൽ ജ്യോതി പറയുന്നു. രഹസ്യവിവരങ്ങള്‍ കൈമാറുന്നതിനായി കോഡ് ഭാഷയാണ് ജ്യോതിയും അലി ഹസനും ഉപയോഗിച്ചിരുന്നത്.
ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതിനെ കുറിച്ചുള്ള വിവരവും ജ്യോതി പാകിസ്ഥാന് കൈമാറി. ബംഗ്ലാദേശ് സന്ദര്‍ശിക്കാനും ജ്യോതി പദ്ധതി തയ്യാറാക്കിയിരുന്നു. ബംഗ്ലാദേശ് വീസയ്ക്ക് വേണ്ടിയുള്ള അപേക്ഷാ ഫോമുകൾ പരിശോധനയിൽ കണ്ടെത്തി.ഓപ്പറേഷൻ സിന്ദൂർ നടന്നുകൊണ്ടിരിക്കുമ്പോൾ ജ്യോതി ഡാനിഷുമായി ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ വർഷം മാർച്ച് മുതൽ ഡാനിഷുമായി നടത്തിയ ചാറ്റുകൾ ജ്യോതി ഡിലീറ്റ് ചെയ്തിട്ടുണ്ട്.

