കീവ്: മരണം വരെയും പോരാടുമെന്ന് യുക്രെയ്ൻ. പ്രസിഡന്റ് സെലൻസ്കിയാണ് (Volodymyr Zelenskyy) ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ഔദ്യോഗിക വസതിയ്ക്ക് മുന്നിൽ നിന്നും എടുത്ത ഏറ്റവും പുതിയ ഒരു വിഡീയോ സന്ദേശത്തിലാണ് സെലൻസ്കി ശക്തമായ നിലപാടുകൾ ആവർത്തിച്ച് രംഗത്തുവന്നത്. ആയുധം താഴെവയ്ക്കില്ലെന്നും, അവസാനം വരെയും പോരാടുമെന്നും പ്രസിഡന്റ് പറഞ്ഞു.
അതേസമയം റഷ്യൻ ആക്രമണം മൂന്നാം ദിവസവും തുടരുന്നതിനിടെ യുക്രെയ്നിലെ സാധാരണക്കാരും യുദ്ധരംഗത്തേക്ക് കടന്നുവന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ രക്ഷിക്കാൻ ജനങ്ങൾക്ക് ആയുധം നൽകുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമര്‍ സെലെന്‍സ്‌കി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 18നും 60നും ഇടയിൽ പ്രായമുള്ളവർ രാജ്യം വിടരുതെന്നും നിർദേശിച്ചിരുന്നു. റഷ്യൻ സേനയെ നേരിടാൻ നിരവധി പേരാണ് തോക്കുമേന്തി യുദ്ധത്തിൽ അണിചേരുന്നത്. കീവ് കീഴടക്കാൻ പൊരിഞ്ഞ യുദ്ധമാണ് നടക്കുന്നത്. സൈറണുകളുടെ മുഴക്കവും വെടിവയ്പ്പിന്റെ ശബ്ദദവും മാത്രമാണ് കീവിൽ ഇപ്പോൾ ഉയരുന്നത്.
എന്നാൽ റഷ്യൻ സൈന്യത്തിന് മുന്നിൽ യുക്രെയ്ൻ വീഴുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ രക്ഷപ്പെടുത്താമെന്ന അമേരിക്കയുടെ വാഗ്ദാനം നിരസിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്‌കി നേരത്തെ രംഗത്തെത്തിയിരുന്നു. താന്‍ കീവില്‍ തന്നെ തുടരുമെന്ന നിലപാട് അറിയിച്ച സെലന്‍സ്‌കി റഷ്യയുമായുള്ള ചര്‍ച്ചാവേദി ബെലാറസിന്‍ നിന്ന് ഇസ്രയേലിലേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു