ദുരിതത്തിന്‍റെയും മഹാമാരിയുടെയും കാലത്തിന് ശേഷം പ്രതീക്ഷയായി 2021 പിറന്നിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങളാല്‍ സംസ്ഥാനത്തും രാജ്യത്തും കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലാണ് പുതുവര്‍ഷത്തിന്‍റെ പിറവിയുണ്ടായത്. പൊതുസ്ഥലങ്ങളില്‍ പുതുവത്സര ആഘോഷങ്ങള്‍ 10മണിവരെ മാത്രം എന്ന നിര്‍ദേശം ഉള്ളതിനാല്‍ പൊതു ഇടങ്ങളിലെ ആഘോഷങ്ങള്‍ ഒന്നും നടന്നില്ല. എങ്കിലും പലയിടങ്ങളിലും പടക്കം പൊട്ടിച്ചും മറ്റും ആളുകള്‍ വീട്ടില്‍ പുതുവത്സരത്തെ സ്വാഗതം ചെയ്തു. സംസ്ഥാനത്തെ ബീച്ചുകളും മറ്റും കൊവിഡ് പ്രോട്ടോക്കോളിനെ തുടര്‍ന്ന് ശൂന്യമായിരുന്നു. കാര്‍ണിവല്‍ അടക്കം നടന്ന് പുതുവത്സരത്തെ സ്വാഗതം ചെയ്യുന്നത് ആഘോഷമാക്കുന്ന ഫോര്‍ട്ട് കൊച്ചിയിലെ ബീച്ച് ശൂന്യമായിരുന്നു. നഗരങ്ങളിലെ ഡിജെ പാര്‍ട്ടികളും മറ്റും നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. രാജ്യത്തെ വിവിധ നഗരങ്ങളിലും ആഘോഷങ്ങള്‍ നടന്നെങ്കിലും വളരെ നിറം മങ്ങിയ അവസ്ഥയിലായിരുന്നു. പലയിടത്തും കടുത്ത നിയന്ത്രണങ്ങള്‍ പൊതുസ്ഥലത്തെ ആഘോഷങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം 2021 ആദ്യം പിറന്നത് ന്യൂസിലാൻഡിലായിരുന്നു. രാജ്യത്തെ ഓക്ക് ലൻഡിലാണ് 2021 ആദ്യമെത്തിയത്. ഓക്ക് ലൻഡിലെ കിരിബാത്തി ദ്വീപ് ആഘോഷ പൂർവമാണ് പുതുവര്‍ഷത്തെ വരവേറ്റത്. കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനാൽ ന്യൂസിലാൻഡിൽ പുതുവർഷാഘോഷങ്ങൾക്ക് ഒരു വിലക്കുമില്ലായിരുന്നു. എന്നാൽ പുതുവർഷത്തെ വരവേൽക്കാൻ വലിയ ആഘോഷ പരിപാടികളാണ് കിരിബാത്ത് ദ്വീപിൽ സംഘടിപ്പിച്ചിരുന്നത്. കൺ ചിമ്മുന്ന കരിമരുന്ന് പ്രയോഗം തന്നെയായിരുന്നു ആകർഷകമായത്. ഓക്ക് ലൻഡിന് പുറമെ വെല്ലിങ്ടണിലും പുതുവർഷം പിറന്നു. അവിടെയും ആഘോഷപൂർവമാണ് പുതിയ വർഷത്തെ വരവേറ്റത്.