അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയിൽ ശങ്കരാചാര്യന്മാർ പങ്കെടുക്കുന്നില്ലെന്ന പ്രസ്താവന വ്യാജം. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ ശങ്കരാചാര്യ ജഗദ്ഗുരു ഭാരതി തീർത്ഥ മഹാസ്വാമിജി അതൃപ്തി പ്രകടിപ്പിച്ചിട്ടില്ലെന്ന് ശൃംഗേരി മഠമാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. മഠത്തിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി പുറത്തുവിട്ട ലെറ്റർ പാഡിലുള്ള പ്രസ്താവനയിലാണ് വ്യാജപ്രചാരണങ്ങൾക്കെതിരെ സ്വാമിജി നിലപാട് വ്യക്തമാക്കിയത്. സനാതന ധർമ്മത്തിന്റെ എതിരാളികളുടെ തെറ്റായ പ്രചരണങ്ങളിൽ വീഴരുതെന്നും മഠത്തിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തുവിടുന്ന വിവരങ്ങൾ മാത്രം ആശ്രയിക്കാനും എല്ലാ ഭക്തരോടും മഠം അഭ്യർത്ഥിച്ചു. ഹിന്ദി, ഇംഗ്ലീഷ്, കന്നഡ എന്നീ മൂന്ന് ഭാഷകളിലെ ഔദ്യോഗിക കത്തുകളായിട്ടാണ് ശൃംഗേരി മഠം ഈ സുപ്രധാന അറിയിപ്പ് പുറത്തിറക്കിയത്. ഈ പ്രസ്താവനയിൽ ശൃംഗേരി മഠത്തിന്റെ സിഇഒയും അഡ്മിനിസ്ട്രേറ്ററും ഒപ്പിട്ടിട്ടുമുണ്ട്. ശ്രീരാമന്റെ ജന്മസ്ഥലം വീണ്ടെടുക്കാനുള്ള 500 വർഷത്തെ പോരാട്ടം ഫലം കണ്ടതിലുള്ള സന്തോഷവും ശൃംഗേരി മഠം കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം അഞ്ച് നൂറ്റാണ്ടുകളുടെ പോരാട്ടത്തിനൊടുവിൽ പാവനമായ അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ ഭഗവാൻ ശ്രീരാമനു വേണ്ടി നിർമ്മിച്ച മനോഹരമായ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുന്നത് എല്ലാ ആസ്തികർക്കും സന്തോഷകരമായ കാര്യമാണ്. പ്രാണപ്രതിഷ്ഠയിൽ ജഗദ്ഗുരു ഭാരതി തീർത്ഥ മഹാസ്വാമിജിക്ക് അപ്രീതിയെയുണ്ടെന്നുള്ള റിപ്പോർട്ടുകൾ തെറ്റാണെന്ന് ഈ പ്രസ്താവനയിൽ ഊന്നിപ്പറയുന്നു. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ നടക്കുന്ന അവസരത്തിൽ, നമ്മുടെ ധർമ്മത്തിന്റെ ചില ശത്രുക്കൾ സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകൾ പ്രചരിപ്പിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ദക്ഷിണാംനായ ശൃംഗേരി ശാരദാ പീതാധീശ്വരന്റെയും പരമപൂജ്യ ജഗദ്ഗുരു ശങ്കരാചാര്യ ശ്രീ ശ്രീ ഭാരതി തീർഥ മഹാസ്വാമിജിയുടെയും ഫോട്ടോ പതിച്ച ഒരു പോസ്റ്റിൽ ശൃംഗേരി ശങ്കരാചാര്യൻ പ്രാണപ്രതിഷ്ഠയിൽ അതൃപ്തി പ്രകടിപ്പിച്ചതായി പറയുന്നു. ശൃംഗേരി ശങ്കരാചാര്യർ അങ്ങനെയൊരു സന്ദേശം നൽകിയിട്ടില്ല. ശങ്കരാചാര്യൻ പ്രാണപ്രതിഷ്ഠയിൽ അതൃപ്തി പ്രകടിപ്പിച്ചതായി പറയുന്നത് നമ്മുടെ ധർമ്മത്തെ ദുഷിക്കുന്ന ശത്രുക്കളുടെ തെറ്റായ പ്രചരണം മാത്രമാണ് ഇത്. അതിനാൽ ഇത്തരം തെറ്റായ പ്രചരണങ്ങൾ അവഗണിക്കാനും ശൃംഗേരി ശാരദാപീഠത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റും ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും മാത്രം പ്രസിദ്ധീകരിച്ച കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്യണമെന്ന് എല്ലാ ഭക്തരോടും അഭ്യർത്ഥിക്കുന്നു. കൂടാതെ, കഴിഞ്ഞവർഷം ദീപാവലിയോടനുബന്ധിച്ച് പീഠത്തിന്റെ ശാരദാപീഠം എന്ന യൂട്യൂബ് ചാനലിലൂടെ അയോദ്ധ്യയിൽ വരാനിരിക്കുന്ന പ്രാണ-പ്രതിഷ്ഠ മനസ്സിൽ ധ്യാനിച്ചുകൊണ്ട് എല്ലാ ഭക്തരും രാമ താരക മഹാനന്ത്ര ജപത്തിൽ ഏർപ്പെടണം എന്നറിയിക്കുന്ന ശൃംഗേരി ജഗദ്ഗുരുവിന്റെ സന്ദേശം പ്രസിദ്ധീകരിച്ചതായി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതനുസരിച്ച് മഠത്തിന്റെ ഭക്തർ ധാരാളമായി മഹാമന്ത്രം ജപിച്ചുകൊണ്ടിരുന്നു എന്നും കത്തിൽ പറയുന്നു. ഏറ്റവും പവിത്രവും അപൂർവവുമായ ഈ പ്രാണപ്രതിഷ്ഠയിൽ ഓരോ ആസ്തികനും ഉചിതമായി പങ്കെടുത്ത് ഭഗവാൻ ശ്രീരാമന്റെ അതിരുകളില്ലാത്ത കൃപയ്‌ക്ക് പാത്രമാകട്ടെയെന്നും പൂജ്യ ശൃംഗേരി ശങ്കരാചാര്യർ അനുഗ്രഹിച്ചിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്. ഇതോടെ അയോദ്ധ്യ പ്രാണപ്രതിഷ്ഠയിൽ ശങ്കരാചാര്യർക്ക് വിയോജിപ്പുണ്ട് എന്ന രീതിയിൽ ചില കേന്ദ്രങ്ങൾ നടത്തിയ ദുഷ്പ്രചാരണത്തിന്റെ മുനയൊടിഞ്ഞിരിക്കുകയാണ്.