ഒഡീഷ :275പേർ കൊല്ലപ്പെടുകയും 1100 ഓളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌ത രാജ്യം നടുങ്ങിയ ഒഡീഷ ട്രെയിൻ അപകടത്തിൽ ഉണ്ടായിരുന്ന ട്രെയിനുകളിലെ ആ ലോക്കോ പൈലറ്റുമാര്‍ ഇപ്പോൾ എവിടെ എന്ന ചോദ്യം ഉത്തരം കിട്ടാതെ നിലനിൽക്കുകയായിരുന്നു.അവർക്ക് എന്ത് സംഭവിച്ചുവെന്നും അവർ ഇപ്പോൾ എവിടെയാണെന്നും ജീവനോടെ ഉണ്ടോ എന്നതരത്തിൽ നിരവധി ചോദ്യങ്ങൾ ആണ് സമൂഹ മാദ്ധ്യമങ്ങളിൽ അടക്കം ഉയർന്ന വന്നത്.എന്നാൽ ആ ചോദ്യങ്ങൾക്ക് ഇപ്പോൾ ഇന്ത്യൻ റെയിൽവേ ഉത്തരം നൽകിയിരിക്കുകയാണ്.രണ്ട് ട്രെയിനുകളുടെ ലോക്കോ പൈലറ്റിനും ഗാര്‍ഡിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ചികിത്സയ്ക്കായി ഒഡീഷയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എന്നാല്‍ ഗുഡ്സ് ട്രെയിനിന്റെ എഞ്ചിന്‍ ഡ്രൈവറും ഗാര്‍ഡും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.കോറോമണ്ടല്‍ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ഗാര്‍ഡ് എന്നിവരും ബെംഗളൂരു-ഹൗറ എക്സ്പ്രസിന്റെ ഡ്രൈവറും ഗാര്‍ഡും പരിക്കേറ്റവരുടെ പട്ടികയിലുണ്ടെന്ന് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ ഖരഗ്പൂര്‍ ഡിവിഷനിലെ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ രാജേഷ് കുമാര്‍ പറഞ്ഞു. പരിക്കേറ്റ എല്ലാവരെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മൂന്ന് ട്രെയിനുകള്‍ അപകടത്തിൽപെട്ടതിന് പിന്നിലെ പ്രധാന വിവരം റെയില്‍വേ ബോര്‍ഡ് നല്‍കിയിട്ടുണ്ട്. ഗ്രീന്‍ സിഗ്‌നല്‍ കണ്ടതിനുശേഷമാണ് മുന്നോട്ടുള്ള വഴി തീരുമാനിച്ചതെന്ന് കോറോമാണ്ടല്‍ എക്‌സ്പ്രസ് ഡ്രൈവര്‍ പറഞ്ഞു. അതേസമയം, അപകടത്തിന് മുമ്പ് വിചിത്രമായ ശബ്ദം കേട്ടതായി യശ്വന്ത്പൂര്‍ എക്‌സ്പ്രസിന്റെ ഡ്രൈവര്‍ പറഞ്ഞു.നമ്പര്‍ 12481 കോറോമാണ്ടല്‍ എക്സ്പ്രസ് ബഹാംഗ ബസാര്‍ സ്റ്റേഷന്റെ (ഷാലിമാര്‍-മദ്രാസ്) മെയിന്‍ ലൈനിലൂടെ കടന്നുപോകുമ്പോള്‍, പാളം തെറ്റി അപ്പ് ലൂപ്പ് ലൈനില്‍ നിന്നിരുന്ന ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് റെയില്‍വേ അറിയിച്ചു. ട്രെയിന്‍ പൂര്‍ണ്ണ വേഗതയില്‍ ഓടിക്കൊണ്ടിരുന്നതിനാല്‍ 21 കോച്ചുകള്‍ പാളം തെറ്റുകയും 3 കോച്ചുകള്‍ ഡൗണ്‍ ലൈനില്‍ സഞ്ചരിക്കുകയും ചെയ്തു.