കണ്ണൂർ: സംസ്ഥാനത്തെ മറ്റു തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് എപ്പോഴും വേറിട്ട് നില്‍ക്കുന്ന നഗരസഭയാണ് മട്ടന്നൂര്‍. കേരളത്തില്‍ മട്ടന്നൂരൊഴികെ മറ്റെല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ അത് കഴിഞ്ഞ ഒന്നര വര്‍ഷത്തിന് ശേഷമാകും മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് നടക്കുക. മട്ടന്നൂര്‍ പഞ്ചായത്തിനെ നഗരസഭയാക്കി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കേസുകളും ധാരാളമുണ്ടായിരുന്നു. ഈ തർക്കങ്ങളും കേസുകളുമാണ് ഒരിടവേളക്ക് കാരണമായത്. 1990 ലാണ് മട്ടന്നൂർ നഗരസഭ രൂപീകരിക്കുന്നത്. അതിനുശേഷം എല്ലാ തെരഞ്ഞെടുപ്പുകളും സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ തെരഞ്ഞെടുപ്പുകളായിരുന്നു. സിപിഎം ശക്തി കേന്ദ്രമായതുകൊണ്ടുതന്നെ നടന്ന ആറു തെരഞ്ഞെടുപ്പുകളിലും എൽ ഡി എഫ് ആണ് വിജയിച്ചത്
ഇത്തവണത്തെ തെരഞ്ഞെടുപ്പിലും എൽ ഡി എഫിന് തന്നെയാണ് വിജയമെങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 7 സീറ്റുകളുടെ കുറവുണ്ട്. തുടര്‍ച്ചയായി ആറാം തവണയും എല്‍ഡിഎഫ് ഭരണം പിടിച്ചെങ്കിലും ആഘോഷം മുഴുവന്‍ യുഡിഎഫ് ക്യാമ്പിലാണ്. നഗരസഭ രൂപവത്കരിച്ചത് മുതല്‍ എല്‍ഡിഎഫിന് ഒപ്പം നിന്നിട്ടുള്ള അവരുടെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന മട്ടന്നൂരില്‍ സീറ്റ് ഇരട്ടിയാക്കാന്‍ സാധിച്ചതിലാണ് യുഡിഎഫിന്റെ ആഹ്‌ളാദം. തൃക്കാക്കരക്ക് പിന്നാലെ നടന്ന സുപ്രധാന രാഷ്ട്രീയ പോരില്‍ ഇടതുകോട്ടയ്ക്ക് ഇളക്കമുണ്ടാക്കിയതിന്റേയും ആവേശത്തിലാണ് സംസ്ഥാനത്തുടനീളമുള്ള യുഡിഎഫ് പ്രവര്‍ത്തകരും നേതൃത്വവും.