തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ ദർശനത്തിന്റെ സുതാര്യത നഷ്ടപ്പെടുത്തിക്കൊണ്ട് നൂറ്റാണ്ടുകളായി അനുഷ്ഠിച്ചു വന്നിരുന്ന ദർശന രീതി മാറ്റി മറിച്ചിരിക്കുന്ന ഭരണസമിതി നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ദർശന രീതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ശ്രീ പത്മനാഭസ്വാമി ഭരണസമിതി ചെയർമാന് ബിഎംഎസ്, കർമ്മചാരി സംഘിന്റെ പോഷക സംഘടനയായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര കർമ്മചാരി സംഘ് കത്ത് നൽകി. സംഘടനയെ പ്രതിനിധീകരിച്ച് ബിഎംഎസ്, കർമ്മചാരി സംഘിന്റെ അദ്ധ്യക്ഷൻ ബാബിലു ശങ്കറാണ് കത്ത് നൽകിയത്
ഭഗവാന്റെ തിരുമുഖം കണ്ട് ശേഷം നാഭി കണ്ട് ശേഷം തൃപ്പാദം കണ്ടു ഒറ്റക്കൽ മണ്ഡപത്തിൽ നിന്ന് തൊഴുതിറങ്ങുന്നതായിരുന്നു നൂറ്റാണ്ടുകളായി അനുഷ്ഠിച്ചു വന്നിരുന്ന ദർശന രീതിയെ കാൽപാദം കണ്ട് ഏറ്റവും ഒടുവിൽ തിരുമുഖം കണ്ടു പുറത്തിറങ്ങുന്ന ദർശന രീതിയാക്കി പൊളിച്ചെഴുതിയിരിക്കുകയാണ് ഭരണസമിതി.
ഭഗവാൻ്റെ കാൽപാദം വഴി കയറുമ്പോൾ ഭഗവാനായി കൊണ്ടുവരുന്ന നിവേദ്യങ്ങൾ നിർമാല്യമായി മാറുകയാണ് . ആചാരപ്രകാരം നിർമാല്യമായി മാറുന്ന എന്ത് സാധനനങ്ങളായാലും ആയത് ഒരിക്കലും ഭഗവാന് നിവേദിക്കനോ,ഉപയോഗിക്കാനോ, ചാർത്താനോ സാധിക്കില്ല. കൂടാതെ ദർശനം മാറ്റുന്നത് സംബന്ധിച്ച് ക്ഷേത്രത്തിലെ പെരിയ നമ്പിയും, കീഴ്ശാന്തിമാരും ഭരണസമിതിയോട് എതിർപ്പ് രേഖപ്പെടുത്തിയെങ്കിലും അയത് മറികടന്നാണ് ഇപ്രകാരം ഭരണസമിതി ദർശനം പുനർക്രമീകരിച്ചത്. കൂടാതെ ഇപ്രകാരം ചെയ്താൽ അത് അപ്രദക്ഷിണം ആകും.
നൂറ്റാണ്ടുകളായി അനുഷ്ഠിച്ചു വന്നിരുന്ന ദർശന രീതി മാറ്റുന്നതിനെ എതിർക്കുന്ന കത്തിൽ ഭരണസമിതിയോട് നാല് ചോദ്യങ്ങളും ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര കർമ്മചാരി സംഘ് ഉന്നയിച്ചിട്ടുണ്ട് .
കത്തിന്റെ പൂർണ്ണ രൂപം ചുവടെ
ശ്രീപത്മനാഭസ്വാമി ശ്രീബലിക്ക് പുറത്തിറങ്ങുന്നത് വടക്കേ നടവഴിയും ശ്രീബലി കഴിഞ്ഞ് തിരികെ കയറുന്നത്. നരസിംഹ സ്വാമിയുടെ തെക്കേ നടവഴിയുമാണ്. കാലാകാലങ്ങളായി മേൽപ്പറഞ്ഞ പ്രകാരം തന്നെയാണ് ഭക്തജനങ്ങളും ദർശനം നടത്തിവന്നിരുന്നത്. പിന്നെ എപ്രകാരമാണ് വടക്കുവഴി കയറി കാൽപാദം കണ്ട് തെക്കുവഴി ഇറങ്ങുന്ന പുതിയ ദർശന രീതി ആരംഭിക്കുന്നത്.
അങ്ങനെയാണെങ്കിൽ ഭരണസമിതിയോട് ചോദ്യം ?
- ശ്രീപത്മനാഭസ്വാമിയുടെ ശ്രീബലി വിഗ്രഹം ശ്രീബലിക്കായി നിങ്ങൾ തെക്കേ കവാടം വഴി ഇറക്കി വടക്കേ കവാടം വഴി തിരികെ പ്രവേശിപ്പിക്കുമോ?
- ക്ഷേത്ര സ്ഥാനി ദർശനത്തിന് എത്തുമ്പോൾ കാൽപാദം വഴിയാണോ അതോ തിരുമുഖത്തിന്റെ ഭാഗം വഴിയാണോ നിങ്ങൾ ദർശനത്തിന് പ്രവേശിപ്പിക്കുന്നത് അദ്ദേഹത്തെ പ്രവേശിപ്പിക്കുന്നത്?
- ഇപ്രകാരം ഒരു തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പേ ക്ഷേത്ര നിവാസികളെയോ പ്രദേശവാസികളെയോ ഉൾപ്പെടുത്തി ചർച്ച നടത്തി തീരുമാനം കൈകൊണ്ടിരുന്നോ ?
- ക്ഷേത്ര തന്ത്രി ഇപ്രകാരം ദർശന രീതി മാറുന്നതിനായി രേഖാമൂലം കത്ത് നൽകിയിരുന്നോ?
മേൽപറഞ്ഞ ചോദ്യങ്ങൾക്ക് ഉടനടി മറുപടി നൽകിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന വിവരം അറിയിക്കുന്നു.