ദില്ലി : രാജ്യത്ത് കറൻസി നോട്ടുകളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ വ്യക്തത വരുത്തി റിസർവ് ബാങ്ക്. 500 രൂപ നോട്ടുകള്‍ പിന്‍വലിക്കാനോ 1000 രൂപ നോട്ടുകള്‍ വീണ്ടും പ്രചാരത്തില്‍ കൊണ്ടുവരാനോ പദ്ധതിയില്ലെന്ന് ആർബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
അതെസമയം, പിൻവലിക്കൽ പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ പകുതിയും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് വൃത്തങ്ങൾ അറിയിച്ചു. 1.8 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ഇതുവരെ തിരികെ എത്തിയതെന്നും 85 ശതമാനം നോട്ടുകളും ബാങ്ക് നിക്ഷേപമായാണ് തിരിച്ചെത്തിയതെന്നും ആർബിഐ അറിയിച്ചു. മേയ് 19 നാണ് 2000 രൂപ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്
മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത് സെപ്‌റ്റംബർ 30 വരെ 2000 രൂപയുടെ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ സാധിക്കും. മാറ്റാൻ ആവശ്യമായ കറൻസി ആർബിയുടെ പക്കലുണ്ടെന്ന് വ്യക്തമാക്കിയ ആർബിഐ ഗവര്‍ണര്‍ മാറ്റിയെടുക്കാൻ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചു.