മായാത്ത സ്മരണകളും മറയാത്ത അനുഭവങ്ങളുമായി ഏഴു ദിവസം നീണ്ടുനിന്ന പൗർണമിക്കാവ് പ്രപഞ്ച യാഗം പൂർത്തിയായി. മധ്യപ്രദേശിലെ ഉജ്ജയിൻ, മധ്യപ്രദേശ് മഹാകാളി ക്ഷേത്രം, ആസാമിലെ കാമാഖ്യാ ക്ഷേത്രം , കാശി വിശ്വനാഥ ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം, രാമേശ്വരം, മുംബൈ പാവായ് സുവർണ്ണ ക്ഷേത്രം, ഒറീസ പുരി ജഗന്നാഥ ക്ഷേത്രം, കൊൽക്കത്ത ശ്രീരാമകൃഷ്ണ മിഷൻ കാളി ക്ഷേത്രം, നർമ്മദ നദീതീരത്തെ രണ്ട് ജ്യോതിർലിംഗ ക്ഷേത്രങ്ങൾ, തൃച്ചന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കുംഭകോണം സ്വാമി മല, പാട്ട്യാല കാലഭൈരവ ക്ഷേത്രം, ആന്ധ്രപ്രദേശ് കാളഹസ്തി, ഗുജറാത്തിലെ സോമനാഥ ക്ഷേത്രം, പളനി മല, ബഹിളാമുഖി ,തിരുപ്പറം കുണ്ടറം, തഞ്ചാവൂർ, തിരുപ്പതി തുടങ്ങി ഭാരതത്തിലെ 120 ഓളം മഹാക്ഷേത്രങ്ങളിലെ മുഖ്യ പുരോഹിതന്മാർ യാഗത്തിന് നേതൃത്വം വഹിച്ചു.
പൂർണാഹൂതിയും 1008 കലശ്ശാഭിഷേകവും മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി നിർവഹിച്ചു. ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ എ സോമ നാഥും മുൻ ചെയർമാൻ ജി മാധവൻ നായരും മംഗളാരതിയിൽ പങ്കെടുത്തു. തൃശ്ശൂർ പൂരത്തിന് നേതൃത്വം നൽകുന്ന 56 കലാകാരന്മാർ പങ്കെടുത്ത പഞ്ചാരിമേളം പൗർണമിക്കാവ് ദേവിയുടെ തിരുനടയിൽ നടന്നു. കന്യാകുമാരി ത്രിവേണി സംഗമത്തിൽ നടത്തുന്ന കാലഭൈരവഹവനത്തിന്റെ സമർപ്പണത്തോടുകൂടി പ്രപഞ്ചയാഗത്തിന്റെ ചടങ്ങുകൾക്ക് പരിസമാപ്തിയായി.