കോവളം: കര്‍ണാടകയിലെ ബെൽഗാമിൽ മലയാളികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. കോവളം മുട്ടയ്ക്കാട് സ്വദേശികളായ ദമ്പതിമാരാണ് മരിച്ചത്. ഇവരുടെ മക്കള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. വെങ്ങാനൂര്‍ പഞ്ചായത്തിലെ പനങ്ങോട് മുട്ടയ്ക്കാട് കിഴക്കേവിള വീട്ടില്‍ ബിനു രാജയ്യന്‍(44), ഭാര്യ ഷീന(38) എന്നിവരാണ് മരിച്ചത്. ഇവരുടെ മക്കളായ നവീന്‍(17), നിമിഷ(14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുട്ടയ്ക്കാടുള്ള വീട്ടില്‍ അവധിക്കാലം ചെലവിടുന്നതിനായി മുംബൈയിൽ നിന്ന് വരികയായിരുന്നു ബിനുവും കുടുംബവും. 20 വര്‍ഷമായി മുംബൈയിലെ നേറുല്‍ റെയില്‍വേ സ്റ്റേഷനു സമീപം സെക്ടര്‍ നമ്പര്‍ 14-ല്‍ ആണ് ബിനുവും കുടുംബവും താമസിക്കുന്നത്. സ്വകാര്യ കമ്പനിയിലെ ഡ്രൈവറായിരുന്നു ബിനു.
ഞായറാഴ്ച ഉച്ചയോടെ ശങ്കേശ്വര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്. എതിരേ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി പെട്ടെന്ന് കാർ ബ്രേക്ക് ചെയ്തതോടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് ശങ്കേശ്വര്‍ പോലീസ് ബന്ധുക്കള്‍ക്ക് നല്‍കിയ വിവരം. കാറിന്റെ വലതുഭാഗം പൂര്‍ണമായും തകര്‍ന്നു. കാറോടിച്ചിരുന്ന ബിനു സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ ബെല്‍ഗാമിലെ സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന ഷീന തിങ്കളാഴ്ച രാത്രി എട്ടോടെ മരിച്ചു. പരിക്കേറ്റ നിവിനെയും നിമിഷയെയും ബെല്‍ഗാമിലെ ആശുപത്രിയിലെത്തിച്ചത് പോലീസാണ്.